ബോളിവുഡ് ചലച്ചിത്ര സംവിധായകൻ ജെ ഓം പ്രകാശ് അന്തരിച്ചു, വിട പറഞ്ഞത് ഹൃത്വിക് റോഷന്റെ മുത്തച്ഛൻ

മുതിർന്ന ബോളിവുഡ് ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായ ജെ ഓം പ്രകാശ് ബുധനാഴ്ച രാവിലെ മുംബൈയിൽ അന്തരിച്ചു. 93 വയസായിരുന്നു. ഓം പ്രകാശിന്റെ മരണവാർത്ത ഒരു മണിക്കൂറിനു ശേഷം നടൻ ദീപക് പരാശർ ട്വീറ്റിൽ സ്ഥിരീകരിച്ചു. ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ മുത്തച്ഛനാണ് ജെ ഓം പ്രകാശ്. ജെ ഓം പ്രകാശിൻറെ മകൾ പിങ്കി റോഷനെയാണ് ഹൃതിക്കിന്റെ പിതാവ് രാകേഷ് റോഷൻ വിവാഹം ചെയ്തിരിക്കുന്നത്.

ഹൃത്വിക് റോഷന്റെ ബോളിവുഡ് ചിത്രം സൂപ്പർ 30 യുടെ റിലീസിന് മുന്നോടിയായി, ഹൃത്വിക് റോഷൻ തന്റെ മുത്തച്ഛന് നന്ദി അറിയിച്ചുകൊണ്ട് ട്വിറ്ററിൽ കുറിപ്പിട്ടിരുന്നു, “താൻ ഇന്ന് കാണുന്ന വ്യക്തിയായി തീരാൻ സഹായിച്ചതിന്: “എന്റെ സൂപ്പർ ടീച്ചർ – ഞാൻ സ്നേഹപൂർവ്വം ദേദ എന്ന് വിളിക്കുന്ന എന്റെ മുത്തച്ഛൻ, എന്റെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും എന്നെ പഠിപ്പിച്ച പാഠങ്ങൾക്ക്, നന്ദി , ഈ പാഠങ്ങൾ ഞാൻ ഇപ്പോൾ എന്റെ കുട്ടികളുമായി പങ്കിടുന്നു, ” ഹൃത്വിക് ട്വീറ്റ് ചെയ്തു.

ആപ് കി കസം (1974), “ആഖിർ ക്യൂ?” (1985), അർപൻ (1983), അപ്ന ബനാ ലോ (1982), ആശ (1980), അപ്‌നാപൻ (1977) തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനാണ് ജെ ഓം പ്രകാശ്. അകാരത്തിൽ തുടങ്ങുന്ന സിനിമാപേരുകൾ ജെ ഓം പ്രകാശിന്റെ പ്രത്യേകതയായിരുന്നു.

രാജേഷ് ഖന്നയെ നായകനാക്കിയാണ് ഓം പ്രകാശ് തന്റെ ആദ്യ ചിത്രമായ “ആപ് കി കസം” സംവിധാനം ചെയ്തത്. ചിത്രത്തിൽ ആർ‌.ഡി ബർമന്റെ സംഗീതത്തിൽ പിറന്ന “ജയ്, ജയ് ശിവശങ്കർ”, “സിന്ദഗി കെ സഫർ” എന്നീ ഗാനങ്ങൾ പ്രേക്ഷക പ്രീതി നേടുകയും ഇതിലൂടെ രാജേഷ് ഖന്ന എന്ന താരം ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടുകയും ചെയ്തു. നടൻ ജീതേന്ദ്രയ്‌ക്കൊപ്പം ജെ ഓം പ്രകാശ് ചെയ്ത ചിത്രമാണ് “ആദ്മി ഖിലോന ഹെ” (1993), ഇതും അദ്ദേഹത്തിന്റെ വിജയ ചിത്രങ്ങളിൽ ഒന്നാണ്.

“അയ സവാൻ ജൂം കെ” (1969), “അയേ മിലാൻ കി ബേല” (1964), “ആയ ദിൻ ബഹാർ കെ” (1966), “ആംഖോ ആംഖോ മെയിൻ” (1972) തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്.

ജെ ഓം പ്രകാശ് 1995-1996 വരെ ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായിരുന്നു.