വിജയ് സേതുപതിയെ ചവിട്ടിയാല്‍ 1001 രൂപ പ്രതിഫലം, മാപ്പ് പറയുംവരെ തല്ലണം; വിമാനത്താവളത്തില്‍ വെച്ച് അപമാനിച്ചു, വിദ്വേഷ പ്രചാരണവുമായി ഹിന്ദു മക്കള്‍ കക്ഷി

വിജയ് സേതുപതിയെ ചവിട്ടിയാല്‍ പണം തരാമെന്ന് ഹിന്ദു മക്കള്‍ കക്ഷി. വിജയ് സേതുപതിയെ ചവിട്ടിയാല്‍ 1001 രൂപ പാരിതോഷികം തരാമെന്നാണ് ഹിന്ദു മക്കള്‍ കക്ഷി നേതാവ് അര്‍ജുന്‍ സമ്പത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. തേവര്‍ സമുദായ നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ തേവര്‍ അയ്യയെ നടന്‍ അപമാനിച്ചെന്നാണ് ഹിന്ദു മക്കള്‍ കക്ഷി ആരോപിക്കുന്നത്.

തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയില്‍ നടന്ന തേവര്‍ അയ്യ അനുസ്മരണ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നെന്നും എന്നാല്‍ പങ്കെടുക്കാനാകില്ല എന്ന് വിജയ് സേതുപതി പറഞ്ഞെന്നുമാണ് ആരോപണം. തേവര്‍ അയ്യ എന്നാല്‍ കാള്‍ മാര്‍ക്‌സോ ലെനിനോ ഒന്നും അല്ലല്ലോ എന്നാണ് ഇതേക്കുറിച്ച് വിജയ് സേതുപതി പ്രതികരിച്ചത്. ഇതില്‍ പ്രകോപിതരായാണ് ഹിന്ദുമക്കള്‍ കക്ഷിയുടെ വിവാദപ്രസ്താവന.

ഈയാഴ്ച ആദ്യം വിജയ് സേതുപതിയുടെ സംഘത്തെ ബെംഗളുരു വിമാനത്താവളത്തില്‍ വെച്ച് യുവാവ് ആക്രമിക്കുന്ന ദൃശ്യങ്ങളുടെ ഒരു സ്‌ക്രീന്‍ഷോട്ടടക്കമുള്ള പോസ്റ്ററാണ് അര്‍ജുന്‍ സമ്പത്ത് കൈകാര്യം ചെയ്യുന്ന ഹിന്ദു മക്കള്‍ കക്ഷിയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ പുറത്തു വിട്ടിരിക്കുന്നത്.

”വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് അര്‍ജുന്‍ സമ്പത്ത് പണം പാരിതോഷികമായി നല്‍കുമെന്ന് പ്രഖ്യാപിക്കുന്നു. തേവര്‍ അയ്യയെ അപമാനിച്ചതിനാണിത്. 1 കിക്ക് = 1001 രൂപ. ആര്‍ക്കും നല്‍കും. മാപ്പ് പറയുംവരെ തല്ലണം”, എന്ന് അര്‍ജുന്‍ സമ്പത്ത്.

വിജയ് സേതുപതിയെ വിമാനത്താവളത്തില്‍ വെച്ച് ചവിട്ടാന്‍ ശ്രമിച്ച മഹാഗാന്ധി എന്നയാളുമായി സംസാരിച്ചുവെന്നാണ് അര്‍ജുന്‍ സമ്പത്ത് പറയുന്നത്. മഹാഗാന്ധിയോട് പരിഹാസരൂപേണ സംസാരിച്ചതിനാണ് മഹാഗാന്ധി എന്നയാള്‍ വിജയ് സേതുപതിയെ ആക്രമിക്കാന്‍ ശ്രമിച്ചതെന്നാണ് അര്‍ജുന്‍ സമ്പത്തിന്റെ പക്ഷം.

ദേശീയ അവാര്‍ഡ് ലഭിച്ചതിന് വിജയ് സേതുപതിയെ അഭിനന്ദിക്കാനാണ് മഹാഗാന്ധി ചെന്നത്. എന്നാല്‍ ഇതൊരു രാജ്യമാണോ എന്നായിരുന്നു വിജയ് സേതുപതിയുടെ മറുപടി. തെക്കന്‍ ജില്ലകളില്‍ നിന്നാണല്ലോ താങ്കള്‍ എന്ന് പറഞ്ഞ് മഹാഗാന്ധി വിജയ് സേതുപതിയെ പാസുംപണ്‍ മുത്തുരാമലിംഗ തേവര്‍ അനുസ്മരണച്ചടങ്ങിലേക്ക് ക്ഷണിച്ചു. എന്നാല്‍ തന്റെ ദേവന്‍ (തേവര്‍) ജീസസ് മാത്രമാണെന്നും വിജയ് സേതുപതി പറഞ്ഞെന്നാണ് ആരോപണം.