ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്‌; ഗൗരവ വിഷയങ്ങള്‍ മൂടിവെച്ച് നിര്‍ദേശങ്ങള്‍ മാത്രം പുറത്തു വിട്ടാല്‍ പോര; മന്ത്രിക്ക് നല്‍കിയ കത്ത് പുറത്തുവിട്ട് ഡബ്ല്യു.സി.സി

ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടു എന്ന സര്‍ക്കാര്‍ വാദത്തിന് പിന്നാലെ ജനുവരി 21ന് മന്ത്രി പി രാജീവിന് നല്‍കിയ കത്തിന്റെ പകര്‍പ്പ് പുറത്തുവിട്ട് ഡബ്ലൂസിസി. ഫെയ്‌സ്ബുക്കിലൂടെയാണ് കത്ത് പകര്‍പ്പ് പങ്കുവെച്ചിരിക്കുന്നത്. മന്ത്രി രാജീവുമായി ജനുവരി 21ന് നടത്തിയ യോഗത്തിനു ശേഷമാണ് സംഘടന കത്ത് നല്‍കിയത്.

സിനിമാരംഗത്തെ സ്ത്രീ അവസ്ഥ പഠിക്കാനായി സ്തുത്യര്‍ഹമായ വിധം ഇടപെട്ട് പിണറായി സര്‍ക്കാര്‍ രൂപീകരിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്‍ പഠന റിപ്പോര്‍ട്ടിന്മേല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായിട്ടും ഒരു നടപടിയും ഉണ്ടായില്ല എന്നത് തങ്ങളെ ആശങ്കാകുലരാക്കുന്നു്. ഒന്നര കോടി രൂപയിലേറെ നികുതിപ്പണം ചിലവിട്ട് രണ്ടു വര്‍ഷമെടുത്തു പഠിച്ച ശേഷം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ സംക്ഷിപ്ത രൂപവും കമ്മിറ്റി മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളും പുറത്തു കൊണ്ടുവരികയും വേണ്ട ചര്‍ച്ചകള്‍ നടത്തി പ്രായോഗിക നടപടികള്‍ നടപ്പിലാക്കുകയും ചെയ്യേണ്ടതുണ്ട് എന്നുമാണ് ഡബ്ല്യൂസിസി കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ഞങ്ങള്‍ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. കമ്മിറ്റി റിപ്പോര്‍ട്ടു മുന്നോട്ടു വെക്കുന്ന ഗൗരവപ്പെട്ട വിഷയങ്ങള്‍ മൂടിവെച്ച് നിര്‍ദേശങ്ങള്‍ മാത്രം പുറത്തു വിട്ടാല്‍ പോരെന്നും കത്തില്‍ പറയുന്നു. റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയ കേസ് സ്റ്റഡികളും, (അതിജീവതകളുടെ പേരും മറ്റു സൂചനകളും ഒഴിവാക്കിക്കൊണ്ടു തന്നെ ), കണ്ടെത്തലുകളും ഞങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. അതിനാലാണ് ഹേമ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ മാത്രം ചര്‍ച്ച ചെയ്ത് കമ്മിറ്റികള്‍ ഒന്നിനു പുറകെ ഉണ്ടാക്കിയിട്ട് കാര്യമില്ല എന്നു ഞങ്ങള്‍ പറയുന്നതെന്നും ഡബ്ലുസിസിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

ബഹുമാനപ്പെട്ട മന്ത്രി രാജീവുമായി ഞങ്ങള്‍ നടത്തിയ മീറ്റിങ്ങില്‍
(21-01-2022) സമര്‍പ്പിച്ച കത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ പോസ്റ്റ് ചെയ്യുന്നു.
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ഞങ്ങള്‍ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. ഏറെ പണവും സമയവും ചിലവഴിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ നീണ്ടു പോയപ്പോള്‍ ഞങ്ങള്‍ സാധ്യമായ എല്ലാ സര്‍ക്കാര്‍ ഇടങ്ങളിലും അതിനായി ആവശ്യപ്പെട്ടിരുന്നു. അവസാനം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗവണ്‍മെന്റ് നിശ്ശബ്ദമായിരുന്നപ്പോള്‍ ഞങ്ങള്‍ അതിനെതിരെ തുടരെ ശബ്ദമുയര്‍ത്തിയിരുന്നു. കമ്മിറ്റി റിപ്പോര്‍ട്ടു മുന്നോട്ടു വെക്കുന്ന ഗൗരവപ്പെട്ട വിഷയങ്ങള്‍ മൂടിവെച്ച് നിര്‍ദേശങ്ങള്‍ മാത്രം പുറത്തു വിട്ടാല്‍ പോര.
അതില്‍ രേഖപ്പെടുത്തിയ കേസ് സ്റ്റഡികളും, (അതിജീവതകളുടെ പേരും മറ്റു സൂചനകളും ഒഴിവാക്കിക്കൊണ്ടു തന്നെ ), കണ്ടെത്തലുകളും ഞങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. അതിനാലാണ് ഹേമ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ മാത്രം ചര്‍ച്ച ചെയ്ത് കമ്മിറ്റികള്‍ ഒന്നിനു പുറകെ ഉണ്ടാക്കിയിട്ട് കാര്യമില്ല എന്നു ഞങ്ങള്‍ പറയുന്നത്. ഹേമ കമ്മിറ്റി മുന്നോട്ടുവെച്ചു നിര്‍ദ്ദേശങ്ങളില്‍ അവര്‍ എത്താനുണ്ടായ കാരണം പൊതു ജനങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. മാത്രവുമല്ല ഗവണ്‍മെന്റ് പുറത്തു വിടുന്ന കമ്മിറ്റിയുടെ രൂപം ഹേമ കമ്മിറ്റി അംഗങ്ങള്‍ സാക്ഷ്യപ്പെടുത്തേണ്ടതുണ്ട് അതിപ്രധാനമാണ്. നാലാം തീയതി ഗവണ്‍മെന്റ് ക്ഷണിച്ച മീറ്റിങ്ങില്‍ ഏറെ പ്രതീക്ഷയോടെ തന്നെയാണ് ഞങ്ങള്‍ പങ്കെടുക്കുന്നത്.