വിധേയത്വം മുഖമുദ്രയാക്കിയ ആനിമാരോടാണ്  സമൂഹത്തിന്  താത്പര്യം, പക്ഷേ പാർവതി അപൂർവ്വ പ്രതിഭാസം

പ്രതികരിക്കാൻ മടിക്കുന്ന സിനിമാതാരങ്ങൾ പാർവതിയെ കണ്ട് പഠിക്കണമെന്ന് എഴുത്തുകാരൻ സന്ദീപ് ദാസ്. പാർവതി തിരുവോത്ത് എന്ന നടി ഒരു അപൂർവ പ്രതിഭാസമാണെന്നും സന്ദീപ് പറയുന്നു.

നാടിനെ പിടിച്ചു കുലുക്കുന്ന സംഭവങ്ങളുണ്ടാവുമ്പോൾ എല്ലാവരും സിനിമ ഇൻഡസ്ട്രിയിലേക്ക് ഉറ്റുനോക്കാറുണ്ട്. ആ മേഖലയിലെ സെലിബ്രിറ്റികളുടെ പ്രതികരണങ്ങൾക്കു വേണ്ടി കാതോർക്കാറുണ്ട്. പക്ഷേ ഭൂരിപക്ഷം അവസരങ്ങളിലും നിരാശയായിരിക്കും ഫലം. സേഫ് സോണിന് പുറത്തുള്ള കളികളോട് സിനിമാതാരങ്ങൾക്ക് താത്പര്യമില്ല. അതിനാൽ പാർവതി തിരുവോത്ത് എന്ന നടി ഒരു അപൂർവ പ്രതിഭാസമാണ്.

ഒരു ആനയുടെ ദൗർഭാഗ്യകരമായ മരണത്തിന്റെ പേരിൽ മലപ്പുറം ജില്ലയെ പ്രതിക്കൂട്ടിൽ നിർത്തുന്ന വൃത്തികേടിനെതിരെ പാർവതി പ്രതികരിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. അവർ പ്രതീക്ഷ തെറ്റിച്ചില്ല. ഈ വിദ്വേഷപ്രചാരണങ്ങൾ ലജ്ജാവഹമാണെന്ന് പാർവതി തുറന്നടിച്ചു.

പാലക്കാട് ജില്ലയിൽ നടന്ന ദുരന്തം മലപ്പുറത്തിന്റെ അക്കൗണ്ടിൽ എഴുതിച്ചേർത്തതിനു പിന്നിൽ വളരെ നീചമായ ആസൂത്രണമുണ്ട്. ഗണപതി ഭഗവാന്റെ പ്രതീകമായ ആന മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്ത് വെച്ച് കൊല ചെയ്യപ്പെട്ടു എന്ന വ്യാഖ്യാനമാണ് കേരളത്തിനുപുറത്ത് ഓടിക്കൊണ്ടിരിക്കുന്നത്. അത് പറഞ്ഞു പരത്തിയത് ദേശീയതലത്തിൽ പ്രശസ്തിയുള്ള വ്യക്തികളാണ്.

മറ്റു ഇന്ത്യൻ സെലിബ്രിറ്റികളും സാധാരണക്കാരും ആ പച്ചക്കള്ളം ഏറ്റെടുത്തപ്പോൾ ഉത്തരേന്ത്യക്കാരുടെ മനസ്സിൽ മലപ്പുറത്തിന് ഡ്രാക്കുളയുടെ മുഖമായി. കേരളത്തിന്റെയും മലപ്പുറത്തിന്റെയും ഇമേജിന് ഭീകരമായ ക്ഷതമേറ്റു എന്ന് ചുരുക്കം.

കേരളത്തിലെ സിനിമാതാരങ്ങൾക്ക് ഈ വിഷയത്തിൽ ഒരുപാട് ചെയ്യാനുണ്ട്. അവരുടെ വാക്കുകൾക്ക് വലിയ റീച്ച് കിട്ടും. ഫാസിസത്തിനെതിരെ പട നയിക്കുകയൊന്നും വേണ്ട. മലപ്പുറത്ത് വച്ച് ആന ചരിഞ്ഞു എന്നത് കള്ളമാണെന്ന് മാത്രം പറഞ്ഞാൽ മതി.

പക്ഷേ അവരിൽ പലരും ശബ്ദിക്കാൻ മടിച്ചു. തന്ത്രപരമായ മൗനം പാലിച്ചു. എന്നാൽ പാർവതി അവർക്ക് മാതൃക കാണിച്ചു. വഴികാട്ടി കൊണ്ട് മുമ്പേ നടന്നു. പാർവതിയ്ക്കു പിന്നാലെ മറ്റു നടീനടൻമാരും പ്രതികരിച്ചു തുടങ്ങി.

രജനീകാന്തും അമിതാഭ് ബച്ചനുമൊക്കെ ഭരണകൂടത്തിന് പാദസേവ ചെയ്ത് ജീവിക്കുമ്പോൾ പാർവതി ഒരു വിപ്ലവത്തിന് നേതൃത്വം നൽകുകയാണ്. പൗരത്വ ബില്ലിനെ എതിർക്കാനുള്ള കരളുറപ്പ് അവർക്കുണ്ടായിരുന്നു. അന്ന് നമുക്കു വേണ്ടി പാർവതി തെരുവിലിറങ്ങുകയും ചെയ്തു.
പാർവതിയ്ക്ക് ധാരാളം വിരോധികളുണ്ട്. വിശാലമായി ചിന്തിക്കുകയും ശക്തമായി പ്രതികരിക്കുകയും ചെയ്യുന്ന പെണ്ണിനെ മലയാളിയ്ക്ക് ഇന്നും ഭയമാണ്.

“ആനീസ് കിച്ചൺ” എന്ന പരിപാടിയിലൂടെ പുറത്തേക്ക് വമിക്കുന്ന സ്ത്രീവിരുദ്ധതയും പുരുഷാധിപത്യവും ഒരുപാട് ചർച്ചകൾക്ക് വഴിവെച്ചിരുന്നു. പക്ഷേ വിധേയത്വം മുഖമുദ്രയാക്കിയ ആനിമാരോടാണ് നമ്മുടെ സമൂഹത്തിന് ഇന്നും താത്പര്യം. പാർവതിമാരുടെ മൂല്യം പൂർണമായും തിരിച്ചറിയാൻ നമുക്ക് കുറേ പതിറ്റാണ്ടുകൾ കൂടി വേണ്ടി വന്നേക്കാം.
ബോളിവുഡ് മുഴുവൻ കേരളത്തിനെതിരെയുള്ള പ്രചാരണങ്ങളിൽ പങ്കുചേർന്നു കൊള്ളട്ടെ. നമുക്കൊരു പാർവതി മാത്രം മതി ചെറുത്തു നിൽക്കാൻ ഐഎഫ്എഫ്ഐ പോലുള്ള വലിയ വേദികളിൽ അംഗീകരിക്കപ്പെട്ട പാർവതി. ദേശീയ അവാർഡ് പരാമർശം ലഭിച്ച പാർവതി. ഇന്ത്യ കണ്ട ഏറ്റവും മികച്ച നടൻമാരിൽ ഒരാളായ ഇർഫാൻ ഖാനോടൊപ്പം അഭിനയിച്ചിട്ടുള്ള പാർവതി! വെറും പെണ്ണ് എന്ന് പരിഹസിച്ച് ശീലിച്ചവർ ഇന്നും തിരുത്തിപ്പറയുകയാണ്…

ചങ്കുറപ്പും മനുഷ്യത്വവും ആത്മവിശ്വാസവും ഉള്ള പെണ്ണ്…ചാട്ടുളി പോലെ വാക്കുകൾ പായിക്കുന്ന പെണ്ണ്…സമൂഹത്തിലെ ജീർണതകൾക്ക് ചാട്ടവാറടി നൽകുന്ന പെണ്ണ്….!