തുല്യവേതനം, ക്രിമിനലുകളെ സെറ്റില്‍ നിന്ന് നീക്കണം; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സാംസ്‌കാരിക വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സാംസ്‌ക്കാരിക വകുപ്പിന്റെ കരട് നിര്‍ദ്ദേശങ്ങള്‍ പുറത്ത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യവേതനം നല്‍കണമെന്നതാണ് പ്രധാന നിര്‍ദ്ദേശം. സമൂഹ മാധ്യങ്ങളിലൂടെയുള്ള ഓഡിഷന് നിയന്ത്രണം ഏര്‍പ്പെടുത്തണം. ഷൂട്ടിംഗ് സെറ്റില്‍ മദ്യം പൂര്‍ണമായി തടയണം, സ്ത്രീകള്‍ക്ക് സുരക്ഷിതമായ താമസ, യാത്രാ സൗകര്യങ്ങള്‍ ഒരുക്കണം എന്നിങ്ങനെയാണ് നിര്‍ദ്ദേശങ്ങള്‍.

സിനിമ മേഖലയുടെ പ്രവര്‍ത്തനത്തിനായി സമഗ്ര നിയമത്തിനാണ് റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ചാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ സംഘടനകളുമായി യോഗം നടന്നുകൊണ്ടിരിക്കുന്നത്. സ്ത്രീകളോട് മാന്യമായി പെരുമാറണമെന്നും സ്ത്രീകളെ അപമാനിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായി പുറത്തുവിടണമെന്ന് സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും പുറത്തു വിടേണ്ടതില്ലെന്ന നിലപാടാണ് സാംസ്‌കാരിക വകുപ്പ് സ്വീകരിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് പുറത്ത് വിടേണ്ടെന്ന് നിര്‍ദേശിച്ചത് ജസ്റ്റിസ് ഹേമ തന്നെയാണെന്ന് സാംസ്‌കാരിക വകുപ്പ് വിശദീകരിക്കുന്നു. അതേസമയം റിപ്പോര്‍ട്ട് പുറത്തുവിട്ടതുകൊണ്ട് എന്തു ഗുണമാണുള്ളതെന്നും സജിചെറിയാന്‍ ചോദിച്ചു.