ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ലല്ലുവിന്റെ വരവോടെ അവസാനമാകുന്നു; ഒരു യമണ്ടന്‍ പ്രേമകഥയുമായി ദുല്‍ഖര്‍ നാളെ എത്തും

ഒന്നര വര്‍ഷത്തോളമായി ഒരു ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം മലയാളത്തില്‍ പിറന്നിട്ട്. ഒരു യമണ്ടന്‍ പ്രേമകഥ ചിത്രത്തിലൂടെ ആ പരാതിയ്ക്ക് പരിഹാരമാവുകയാണ്. ലല്ലു എന്ന തനിനാടന്‍ കഥാപാത്രമായി ദുല്‍ഖര്‍ എത്തുന്ന ഒരു യമണ്ടന്‍ പ്രേമകഥ നാളെ തിയേറ്ററുകളിലെത്തും. നവാഗതനായ ബി സി നൗഫല്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ബ്ലോക്ക്ബസ്റ്ററുകള്‍ സമ്മാനിച്ച വിഷ്ണു ഉണ്ണികൃഷ്ണന്‍ ബിബിന്‍ ജോര്‍ജ് ടീമാണ്.

ബിജോയ് നമ്പ്യാര്‍ ഒരുക്കിയ സോളോയാണ് ദുല്‍ഖറിന്റേതായി റിലീസ് ചെയ്ത അവസാന മലയാള ചിത്രം. 2017 ഒക്ടോബര്‍ അഞ്ചിനായിരുന്നു സോളോ റിലീസ് ചെയ്തത്. ഈ ചിത്രം പുറത്തിറങ്ങി 566 ദിവസങ്ങള്‍ക്കു ശേഷമാണ് യമണ്ടന്‍ പ്രേമകഥ റിലീസിനെത്തുന്നത്. സംയുക്ത മേനോന്‍, നിഖില വിമല്‍ എന്നിവരാണ് ചിത്രത്തില്‍ നായികാ വേഷങ്ങളില്‍ എത്തുന്നത്. സലിം കുമാര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, സൗബിന്‍ ഷാഹിര്‍, ധര്‍മ്മജന്‍ എന്നിവരും അഭിനയിക്കുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റെര്‍റ്റൈനെര്‍ ആയാണ് ഒരുക്കിയിരിക്കുന്നത്.

ആന്റോ ജോസഫ്, സി ആര്‍ സലിം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നാദിര്‍ഷ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നതു പി സുകുമാറാണ്. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്ന ചിത്രത്തിന് രണ്ട് മണിക്കൂര്‍ 45 മിനിറ്റ് ദൈര്‍ഘ്യമുണ്ട്. ലല്ലു പ്രേക്ഷകരെ ഗൃഹാതുരത്വത്തിലേക്ക് കൊണ്ടുപോകുമെന്നാണ് ചിത്രത്തെ കുറിച്ചുള്ള ദുല്‍ഖറിന്റെ ഉറപ്പ്.