നടന്‍ വിനോദ് തോമസിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; പൊലീസ് കേസെടുത്തു

കോട്ടയം സ്വദേശിയായ സിനിമ- സീരിയല്‍ താരത്തെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മീനടം കുറിയന്നൂര്‍ വിനോദ് തോമസി(47)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പാമ്പാടിയിലുള്ള ഡ്രീം ലാന്‍ഡ് ബാറിന് സമീപത്ത് പാര്‍ക്ക് ചെയ്ത കാറിനുള്ളിലാണ് വിനോദിന്റെ മൃതദേഹം കണ്ടെത്തിയത്.

കാറിനുള്ളില്‍ കയറിയ വിനോദ് ഏറെ നേരമായിട്ടും പുറത്തിറങ്ങാത്തതിനെത്തുടര്‍ന്ന് ബാറിലെ സുരക്ഷാ ജീവനക്കാരന്‍ കാറിന്റെ അരികില്‍ എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആദ്യ സിനിമ ‘നത്തോലി ഒരു ചെറിയ മീനല്ല’ ആയിരുന്നു. ഗോഡ്‌സ് ഓണ്‍ കണ്‍ട്രി, ജോണ്‍ പോള്‍ വാതില്‍ തുറക്കുന്നു, ഒരു മുറൈ വന്തു പാര്‍ത്തായാ, ഹാപ്പി വെഡിങ് ,മറുപടി, അയാള്‍ ശശി, ഒരായിരം കിനാക്കളാല്‍, തരംഗം, കുട്ടന്‍പിള്ളയുടെ ശിവരാത്രി, നോണ്‍സെന്‍സ്, ജൂണ്‍, ജനമൈത്രി, അയ്യപ്പനും കോശിയും എന്നിവയാണ് റിലീസ് ചെയ്ത സിനിമകള്‍. അയ്യപ്പനും കോശിയിലെ സെബാസ്റ്റ്യന്‍ എന്ന കഥാപാത്രം വിനോദിന് പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ ഇഷ്ടം നേടിക്കൊടുത്തു.

കോഴികള്‍ ഇല്ലാത്ത ഭൂമി, കുഞ്ഞാപ്പി, ദീപം തുടങ്ങി നിരവധി ഷോര്‍ട്ട് ഫിലിമുകളിലും മികച്ച വേഷങ്ങള്‍ ചെയ്തിട്ടുണ്ട് . മഴവില്‍ മനോരമയിലെ ടേക്ക് ഇറ്റ് ഈസി എന്ന ഷോയിലും കുറെ വേഷങ്ങള്‍ ചെയ്തു. വാസന്തി, അമേയ, ഉല്ലാസം, ഏക് ദിന്‍, തട്ടാശ്ശേരി കൂട്ടം, ലളിതം സുന്ദരം തുടങ്ങിയ സിനിമകളിലും ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. മൃതദേഹം പാമ്പാടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് കേസെടുത്തിട്ടുണ്ട്.