അവള്‍ പണ്ടേ പറഞ്ഞു 'ഞാന്‍ അവാര്‍ഡ് വാങ്ങും'; മോഹന്‍ലാലിന്റെ വിളിയെത്തിയപ്പോള്‍ തുള്ളിച്ചാടി കീര്‍ത്തി സുരേഷ്

രാജ്യത്തെ മികച്ച അഭിനേത്രിയായി കീര്‍ത്തിക്കപ്പെടുന്നതിന്റെ സന്തോഷത്തിലാണ് നടി കീര്‍ത്തി സുരേഷ്. തെലുങ്കു ചിത്രം മഹാനടിയിലെ പ്രകടനമാണ് കീര്‍ത്തിയ്ക്ക് അറുപത്തിയാറാമത് ദേശീയ പുരസ്‌കാരത്തില്‍ മികച്ച നടിയ്ക്കുള്ള അവാര്‍ഡ് നേടിക്കൊടുത്തത്. അവാര്‍ഡ് പ്രഖ്യാപിച്ചതുമുതല്‍ കീര്‍ത്തിയുടേയും അച്ഛന്‍ സുരേഷ്‌കുമാറിന്റെയും അമ്മ മേനകയുടെയും ഫോണുകളിലേക്കും അഭിനന്ദന പ്രവാഹമാണ്. അതിനിടെ നടന്‍ മോഹന്‍ലാലിന്റെ വിളിയെത്തിയപ്പോള്‍ “ലാലങ്കിള്‍.. ലാലങ്കിള്‍..!” സന്തോഷം അടക്കാനാവാതെ കീര്‍ത്തി തുള്ളിച്ചാടി.

“അടുത്ത തവണ ഞാന്‍ വാങ്ങിക്കും ലാലു നോക്കിക്കോളൂ” എന്നാണ് സുരേഷ് കുമാര്‍ ഫോണില്‍ മോഹലാലിനോട് സരസമായി പറഞ്ഞത്. “കീര്‍ത്തിക്കു സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമായിരുന്നു. പക്ഷേ ഞാനായിട്ട് ഒന്നും ചെയ്തില്ല. അഭിനയിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ അതിന്റെ സമയത്ത് അവസരം കിട്ടുമെന്നു ഞാന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ അവള്‍ തന്റെ കരിയര്‍ ഭംഗിയായി ചെയ്യുന്നു എന്നുകാണുന്നതില്‍ സന്തോഷമുണ്ട് അച്ഛനെന്ന നിലയില്‍ ഒരുപാടു സന്തോഷം” സുരേഷ് കുമാര്‍ പറഞ്ഞു.

“ഒരു നാഷനല്‍ അവാര്‍ഡ് ഞാന്‍ മേടിക്കും അമ്മാ എന്നവള്‍ പണ്ടുമുതലേ പറയുമായിരുന്നു. സാവിത്രിയമ്മയുടെ വേഷം ചെയ്തത് ഒരു നിയോഗമാണ്. അവാര്‍ഡിന്റെ മുഴുവന്‍ ക്രെഡിറ്റും അവള്‍ക്കു മാത്രമാണുള്ളതാണ്.” മേനക പറഞ്ഞു.