'ഇത്ര നെറികേടു കാട്ടിയിട്ടു വേണോ ഇതു പോലുള്ള ചടങ്ങ് നടത്തേണ്ടത്'; ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ആസ്ഥാന മന്ദിരം ഉദ്ഘാടന ചടങ്ങിനെ വിമര്‍ശിച്ച് വിനയന്‍

കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ആസ്ഥാന മന്ദിരം ഉദ്ഘാടന ചടങ്ങിനെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ വിനയന്‍ രംഗത്ത്. കൊച്ചിയില്‍ പണിത ആസ്ഥാന മന്ദിരത്തില്‍ എല്ലാവര്‍ക്കും അര്‍ഹമായ സ്ഥാനം നല്‍കിയപ്പോള്‍, സ്ഥലം വാങ്ങിയ സംഘടനയുടെ മുന്‍ സെക്രട്ടറി കൂടിയായ ശശി അയ്യന്‍ ചിറയെ അവഗണിച്ചു എന്നാണ് വിനയന്റെ വിമര്‍ശനം. മോഹന്‍ലാല്‍, മമ്മൂട്ടി, മധു എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ വിനയനും എത്തിയിരുന്നു. ഇത്ര നെറികേടു കാട്ടിയിട്ടു വേണോ സുഹൃത്തുക്കളേ ഇതു പോലുള്ള ചടങ്ങ് നടത്തേണ്ടത് എന്ന് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വിനയന്‍ ചോദിക്കുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം…

പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍റെ പുതിയ ഓഫീസ് മന്ദിരത്തിന്‍റെ ഇന്നലത്തെ ഉല്‍ഘാടന ചടങ്ങ് ഭംഗിയായി നടന്നു..വളരെ സന്തോഷം .. ചടങ്ങ് ധന്യമാക്കിയ ആദരണീയനായ മധുസാറിനും.പ്രിയങ്കരരായ മമ്മൂട്ടി,മോഹന്‍ ലാല്‍ എന്നിവരോടും നമുക്കു നന്ദി പറയാാം.. പക്ഷേ ആ ചടങ്ങില്‍ എന്നെ വല്ലാതെ വേദനിപ്പിച്ച ഒരു കാര്യം ഇവിടെ പറയാതെ പോയാല്‍ മനസ്സിനു സമാധാനം കിട്ടില്ല.. ഇന്നലത്തെ മീറ്റിംഗില്‍ പ്രസിഡന്റ് സുരേഷ്‌കുമാര്‍ കെട്ടിടം നില്‍ക്കുന്ന സ്ഥലം വാങ്ങിയ മുന്‍ സെക്രട്ടറി ശശി അയ്യന്‍ചിറക്കു നന്ദി പറഞ്ഞത് എല്ലാരും കേട്ടു കാണും.. പക്ഷേ ശ്രീ ശശി വാങ്ങിയ സ്ഥലത്തിന് ആധാരമില്ല തട്ടിപ്പാണ് എന്നു പറഞ്ഞ് കള്ളനെ പോലെ ഒരു ജനറല്‍ ബോഡിയില്‍ നിന്ന് ആറു വര്‍ഷം മുന്‍പ് ഇറക്കിവിട്ടത്.. നമ്മുടെ രന്‍ജിത്തും, സിയാദ് കോക്കറും, ആന്റോ ജോസഫും, സുരേഷും ഒക്കെ ചേര്‍ന്നായിരുന്നു.. ആ ശശി അയ്യന്‍ചിറ ഒരു സീറ്റു പോലും കിട്ടാതെ വെളിയില്‍ ടിവിയുടെ മുന്നില്‍ ചടങ്ങു കണ്ടു കൊണ്ട് നില്‍പ്പുണ്ടായിരുന്നു. അദ്ദേഹത്തെക്കൊണ്ട് ഒരു വാക്ക് പോലും ആ ചടങ്ങില്‍ പറയിപ്പിക്കാഞ്ഞത് തികച്ചും നന്ദികേടായിപ്പോയി.

ഒരു നല്ല ചടങ്ങില്‍ കല്ലുകടി ഉണ്ടാക്കേണ്ട എന്നു ശ്രീ ശശി കൂടി പറഞ്ഞതു കോണ്ടാണ് ആശംസ പറയാന്‍ എന്നെ വിളിച്ചപ്പോള്‍ അതിനേപ്പറ്റി ഒരു വാക്കും പരാമര്‍ശിക്കിതിരുന്നത്. എന്നെ വിളിച്ചില്ലെന്‍കിലും കുഴപ്പമില്ല വിനയേട്ടാ ഞാന്‍ വാങ്ങിയ സ്ഥലത്താണല്ലോ കെട്ടിടം പണിതത് അതുമതി എന്ന് ശശി പറഞ്ഞപ്പോള്‍ അയാടെ ശബ്ദം ഇടറിയത് ഞാന്‍ ശ്രദ്ധിച്ചു.. ഇത്ര നെറികേടു കാട്ടിയിട്ടു വേണോ സുഹൃത്തുക്കളേ ഇതു പോലുള്ള ചടങ്ങ് നടത്തേണ്ടത്.. ഇന്ന് ആ ചടങ്ങില്‍ പന്‍കെടുത്ത അതിഥികളും നിഷ്പക്ഷമതികളും ഒന്നോര്‍ക്കണം.. ആറു വര്‍ഷം മുര്‍പ് ഇതുപോലൊരു ദിവസം നിരവധി മന്തിമാര്‍ പന്‍കെടുത്ത ഒരു തറക്കല്ലിടീല്‍ ചടങ്ങ് ഇതേ കെട്ടിടത്തിനു വേണ്ടി നടന്നതാണ്.. ഇന്നലെ വല്യാവായില്‍ നേട്ടം പറഞ്ഞ നേതാക്കളെല്ലാം അന്ന് ആ ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു.. എന്താണതിന്റെ കാരണം.. ?ശ്രി ശശി അയ്യന്‍ചിറ രണ്ടു കോടിക്കു തീര്‍ക്കാന്‍ വേണ്ടി കോണ്‍ട്രാകട് കൊടുക്കാന്‍ തുടങ്ങിയ വര്‍ക്ക് ഇപ്പോള്‍ ഏഴര കോടി വരെ ആയെങ്കില്‍.. ശശിയെ പുറത്താക്കി ആ ജോലിയൊക്കെ ഞങ്ങളു ചെയ്യിച്ചോളാം എന്നു പറഞ്ഞ ഇന്നലെ വേദിയിലിരുന്ന സുഹൃത്തുക്കളേപ്പറ്റി..അഴിമതിയടെ സംശയം ആരെന്‍കിലും പറഞ്ഞാല്‍.. അവരെ തെറ്റു പറയാന്‍ പറ്റുമോ? അതിനൊക്കെ വിശദീകരണം വരും കാലങ്ങളില്‍ തരേണ്ടി വരും സംശയമില്ല.. അതൊക്കെ പൊതുപ്രവര്‍ത്തനത്തിന്‍െ ഭാഗമാണ്.അതിനാരോടും പരിഭവിച്ചിട്ടു കാര്യമില്ല. ഇത്തരം കാര്യങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ പ്രധാന വിഷയം തന്നെ ആയിരിക്കും.

സാധാരണ അംഗത്തിന്‍റെ സാറ്റ് ലൈറ്റ് പിച്ചക്കാശിനു പോലും പോകാതെ ഇരിക്കുമ്പോള്‍ പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും തല്ലിപ്പൊളി പടങ്ങള്‍ ലക്ഷങ്ങള്‍ക്കും കോടികള്‍ക്കും വില്‍ക്കുന്നത് സംഘടനയുടെ പേരില്‍ നടത്തുന്ന അഴിമതി അല്ലേ..? അതിനുത്തരം പറയാതെ ഈ ഇലക്ഷനില്‍ നിങ്ങളെ നമ്മുടെ അംഗങ്ങള്‍ വെറുതേ വിടുമെന്നു തോന്നുന്നുണ്ടോ? നീരന്തരം ഗീബല്‍സിയന്‍ നുണ പറഞ്ഞ് ആറുവര്‍ഷം തിരഞ്ഞെടുപ്പു നടത്താതെ സ്വന്തം കാര്യം കണ്ടതിനു മറുപടി പറയേണ്ടി വരില്ലേ? എല്ലാ അംഗങ്ങളുടേയും വിയര്‍പ്പിന്റെ വിലയായ നമ്മുടെ ഓഫീസിന്റെ ഉത്ഘാടനം ഒരു വിഭാഗത്തിന്റെ മാത്രം വിജയമാക്കി മാറ്റി വോട്ടു തട്ടാമെന്നു ആരെന്‍കിലും സ്വപ്നം കാണുന്നെന്‍കില്‍ നിര്‍മ്മാതാക്കളെ അത്ര അണ്ടര്‍ എസ്റ്റ്‌മേറ്റു ചെയ്യരുത് എന്നേ പറയാനുള്ളു., ഈ തിരഞ്ഞെടുപ്പ് ഒരു മാറ്റത്തിനു വേണ്ടിയുള്ളതാണ്.. എല്ലാവര്‍ക്കും നീതിയും തുല്യതയും കിട്ടുന്നതിനു വേണ്ടി.. ഇതിനു മുന്‍പു ചെയ്തിട്ടുള്ളതു പോലെ പൊള്ള വാഗ്ദാനങ്ങളും തട്ടിപ്പും നടത്തി കുറച്ചു പേരുടെ കുടികെടപ്പായി അസ്സോസിയേഷനെ മാറ്റാന്‍ അഭിമാനബോധമുള്ളവര്‍ സമ്മതിക്കില്ല.. അതിനായി 27 ാം തീയതി വരെ കാത്തിരിക്കാം… നന്ദി….