മമ്മൂക്ക രാവിലെ തന്നെ ചീത്ത പറഞ്ഞോണ്ട് വരും.. ലാലേട്ടനോട് ആണെങ്കില്‍ വിശന്ന് ഇപ്പോ തലകറങ്ങി വീഴുമെന്ന് ഞാന്‍ പറയും: ഉര്‍വശി

ഫെഫ്ക ചലച്ചിത്ര തൊഴിലാളി സംഗമത്തിന് വളരെ സന്തോഷത്തോടെയാണ് താന്‍ എത്തിയതെന്ന് നടി ഉര്‍വശി. 40 വര്‍ഷത്തോളം താന്‍ പ്രൊഡക്ഷനിലുള്ള ആളുകള്‍ വിളമ്പി തന്ന ഭക്ഷണമാണ് കഴിച്ചതെന്നാണ് ഉര്‍വശി പറയുന്നത്. മമ്മൂക്ക അതിരാവിലെ ഫ്‌ളൈറ്റിന് വരുമ്പോള്‍ ചീത്ത പറയുന്നതിനെ കുറിച്ചും വിശക്കുമ്പോള്‍ താന്‍ തളര്‍ന്നു വീഴുമെന്ന് മോഹന്‍ലാലിനോട് പറയുന്നതിനെ കുറിച്ചുമുള്ള ഓര്‍മ്മ പങ്കുവച്ചാണ് ഉര്‍വശി സംസാരിച്ചത്.

”പണ്ട് സ്ഥിരമായി ഷൂട്ടിംഗിന് പോകുമ്പോള്‍ എറണാകുളത്തേക്കും തിരുവനന്തപുരത്തേക്കും ഓരോ ഫ്‌ളൈറ്റേ ഉള്ളൂ. അത് രാവിലെ 5 മണിക്കാണ്. കൃത്യമായിട്ട് അതില്‍ ഞാനും മമ്മൂക്കയും കാണും ചെന്നൈയില്‍ നിന്നും. മമ്മൂക്ക ചീത്ത പറഞ്ഞോണ്ട് വരും. ഞാനാണ് ആ ഫ്‌ളൈറ്റിന്റെ ടൈമിംഗ് ഇങ്ങനെ ആക്കിയത് എന്നത് പോലെ തോന്നും എനിക്കും. പക്ഷെ 10 വര്‍ഷമായി ഞാന്‍ ഇപ്പോള്‍ അങ്ങനെ വെളുപ്പിന് എണീറ്റ് പോകാറില്ല.”

”ബിപിയുടെ ചെറിയ പ്രശ്‌നങ്ങള്‍ കാരണം എനിക്ക് പണ്ടത്തെ പോലെ ചാടി എഴുന്നേറ്റ് പോകാന്‍ പറ്റത്തില്ല. പക്ഷെ ഇന്ന് വെളുപ്പിനെ എണീറ്റാണ് ഞാന്‍ വന്നത്. കാരണം എനിക്ക് കിട്ടിയ ഏറ്റവും നല്ല ചടങ്ങുകളില്‍ ഒന്നാണിത്. എത്ര നേരത്തെ വേണമെങ്കിലും ഞാന്‍ വന്നിരിക്കും കാരണം ഞാന്‍ വീട്ടില്‍ നിന്ന് കഴിച്ചതിനേക്കാള്‍ കൂടുതല്‍ എന്റെ അന്നദാതാക്കള്‍ പ്രൊഡക്ഷന്‍ ഓഫീസേഴ്‌സിന്റെ കൈയ്യില്‍ നിന്നും കഴിച്ചിട്ടുണ്ട്. പണ്ടൊന്നും ബ്രേക്ക് ഇല്ല മലയാള സിനിമയില്‍. വിശന്നിരിക്കും.”

”ലാലേട്ടനെ ഞാന്‍ ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുകയാണ്. ആയിരക്കണക്കിന് ആള്‍ക്കാരുടെ ഇടയ്ക്ക് പല ഇമോഷണല്‍ സീനുകളും എടുക്കുമ്പോള്‍, ലാലേട്ടാ വിശന്ന് ഞാന്‍ ഇപ്പോ തല കറങ്ങി വീഴും എന്ന് പറയും. പതുക്കെ പ്രൊഡക്ഷനിലുള്ള ആളെ വിളിച്ച് ഒരു കാരിയറില്‍ ചോറ്, പുളിശേരി, മാങ്ങാക്കറി എല്ലാം കൂടിയിളക്കി ഒരു സ്പൂണ്‍ ഇട്ട് കൊടുക്കാന്‍ പറയും.”

”കസേരകള്‍ ഒന്നുമില്ല. ആര്‍ട്ടിസ്റ്റുകള്‍ ഒക്കെ വെയിലത്ത് കല്ലിന്റെ മണ്ടേലൊക്കെ ഇരിക്കും. അത് കൊണ്ടുവരുമ്പോള്‍ വിയര്‍ത്ത് ഒലിച്ച് നിന്ന് വേഗം വേഗം കഴിക്കുമായിരുന്നു ഞാന്‍. ഞാന്‍ എപ്പോഴും ഓര്‍ക്കുമത്. 40 വര്‍ഷം അവര്‍ വിളമ്പി തന്ന ആഹാരം കഴിച്ചെന്ന് പറഞ്ഞാല്‍ അത് സാധാരണ കാര്യമാണോ” എന്നാണ് ഉര്‍വശി പറയുന്നത്. ഇതിനൊപ്പം തന്നെ ട്രെയ്ന്‍ കയറ്റി വിടുന്നത് അടക്കം ഉര്‍വശി സംസാരിക്കുന്നുണ്ട്.