പടത്തിന്റെ പ്രിന്റ് കോടതി പിടിച്ചെടുക്കുന്ന അവസ്ഥയുണ്ടായി; ആ ബിഗ് ബജറ്റ് സിനിമയ്ക്ക് സംഭവിച്ചതെന്തെന്ന് തുറന്നുപറഞ്ഞ് ഷമ്മി തിലകന്‍

റിലീസ് ദീര്‍ഘകാലം നീണ്ടുപോയ ചിത്രമാണ് കടത്തനാടന്‍ അമ്പാടി. 1989ല്‍ നായകനായ പ്രേം നസീര്‍ അന്തരിച്ചതിന് ശേഷം 1990ലാണ് റിലീസ് ചെയ്തത്. അതുകൊണ്ട് ഡബ്ബിങ്ങ് ആര്‍ടിസ്റ്റ് കൂടിയായ നടന്‍ ഷമ്മി തിലകനായിരുന്നു ചിത്രത്തില്‍ നസീറിന് വേണ്ടി ഡബ്ബ് ചെയ്തത്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ആ സിനിമയ്ക്ക് സംഭവിച്ചതെന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഷമ്മി.

അന്ന് ഏതാണ്ട് ഒരു കോടിയോളം ലെവലില്‍ എടുത്ത ബിഗ് ബഡ്ജറ്റ് സിനിമയായിരുന്നു കടത്തനാടന്‍ അമ്പാടി. എനിക്ക് തോന്നുന്നു അന്നത്തെ കാലത്തെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് പടങ്ങളിലൊന്ന്,
നിയമപരമായ പ്രശ്നങ്ങള്‍ കാരണം അത് റിലീസ് ചെയ്യാനാകാതെ പെട്ടിക്കകത്തായി. നിര്‍മാതാക്കളുടെ ചില സാമ്പത്തിക പ്രശ്നങ്ങളും കാരണമായിരുന്നു. വലിയ കോടീശ്വരനായിരുന്നെങ്കില്‍ അദ്ദേഹം പാപ്പരായി പോയി. കോടതിയില്‍ കേസുകളൊക്കെ വന്നു. പിന്നെ പടത്തിന്റെ പ്രിന്റ് കോടതി പിടിച്ചെടുക്കുന്ന അവസ്ഥയുണ്ടായി.

അതിന് ശേഷമാണ് ഈ കടത്തനാടന്‍ അമ്പാടി സിനിമയെ നവോദയ ഏറ്റെടുക്കുന്നത്. കോടതി ഇവരെ ഏല്‍പ്പിക്കുകയായിരുന്നു.

സാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാജന്‍ വര്‍ഗീസായിരുന്നു കടത്തനാടന്‍ അമ്പാടി നിര്‍മിച്ചത്. എന്നാല്‍ കമ്പനിക്ക് നഷ്ടം സംഭവിച്ചതോടെ ചിത്രം ഏറ്റെടുത്ത് റിലീസ് ചെയ്യാന്‍ കേരള ഹൈക്കോടതി നവോദയ പ്രൊഡക്ഷന്‍സിനെ ഏല്‍പ്പിക്കുകയായിരുന്നു.