തിയേറ്ററില്‍ മുഴങ്ങിയ കൈയടിയാണ് എനിക്ക് കിട്ടിയ യഥാര്‍ഥ ദേശീയ അവാര്‍ഡ്: സുരാജ് വെഞ്ഞാറമൂട്

മിമിക്രി വേദികളില്‍ നിന്ന് സിനിമയിലേക്ക് ചുവടുവെച്ച് മലയാള സിനിമയിലെ അവിഭാജ്യഘടകമായി മാറിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. മലയാളത്തിലെ കോമഡി നടന്മാരില്‍ മുന്‍നിരയിലാണ് ഇന്ന് സുരാജിന്റെ സ്ഥാനം. ഹാസ്യ വേഷങ്ങളിലൂടെ സിനിമയിലെത്തിയ സുരാജിപ്പോള്‍ നായകനായും വില്ലനായും സഹനടനായിട്ടുമെല്ലാം അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. ഒടുവില്‍ പുറത്തിറങ്ങിയ ഫൈനല്‍സിലെ കഥാപാത്രം ഏരെ പ്രശംസയാണ് സുരാജിന് നേടി കൊടുത്ത്.

“അഭിനയ സാധ്യതയുള്ള ഒരുപാട് ക്യാരക്റ്റര്‍ റോളുകള്‍ അടുത്തകാലത്ത് ലഭിച്ചു. തിയേറ്ററില്‍ മുഴങ്ങിയ കൈയടിതന്നെയാണ് എനിക്ക് കിട്ടിയ യഥാര്‍ഥ ദേശീയ അവാര്‍ഡ്. കോമഡി കാണിച്ച് നടക്കുന്ന ഇവനെന്തിന് ദേശീയ അവാര്‍ഡ് നല്‍കിയെന്ന ചോദ്യം അതോടെ അവസാനിച്ചു. എന്റെ അഭിനയജീവിതത്തിലെ വഴിത്തിരിവ് അവിടെയായിരുന്നു.” മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ സുരാജ് പറഞ്ഞു.

ഒന്നിന് പിറകേ ഒന്നായി വ്യത്യസ്ത വേഷങ്ങളിലാണ് മലയാള സിനിമ ഇപ്പോള്‍ സുരാജിനെ കാണുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, കുട്ടന്‍പിള്ളയുടെ ശിവരാത്രി, തീവണ്ടി, മിഖായേല്‍, യമണ്ടന്‍ പ്രേമകഥ തുടങ്ങിയവയിലും അടുത്തിടെ പുറത്തിറങ്ങിയ ഫൈനല്‍സിലും പ്രേക്ഷകര്‍ ഇത് കണ്ടു. ഇനി വരുന്ന ചിത്രങ്ങളും അത്തരത്തിലുള്ളത് തന്നെ. വികൃതി, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ഡ്രൈവിംഗ് ലൈസന്‍സ്, സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്നിവയാണ് സുരാജിന്റെ പുതിയ ചിത്രങ്ങള്‍.