'കോവിഡ് ടെസ്റ്റ് നിര്‍ത്തൂ, ഉടന്‍ ഇന്ത്യ കോവിഡ് മുക്തമാകും'; വിചിത്രവാദവുമായി നടന്‍ മന്‍സൂര്‍ അലി

കോവിഡ് ടെസ്റ്റ് നടത്തുന്നത് നിര്‍ത്തിയാല്‍ ഇന്ത്യ കോവിഡ് മുക്തമാകുമെന്ന് തമിഴ് നടന്‍ മന്‍സൂര്‍ അലി ഖാന്‍. നടന്‍ വിവേകിന് ഹൃദയാഘാതം വന്നത് കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണെന്നും മന്‍സൂര്‍ പറയുന്നു. ഇന്നലെയായിരുന്നു തമിഴ് ഹാസ്യ താരം വിവേകിന്റെ മരണ വാര്‍ത്ത പുറത്തു വന്നത്.

എന്തിനാണ് നിര്‍ബന്ധിച്ച് കോവിഡ് വാക്സിന്‍ എടുപ്പിക്കുന്നത്. കുത്തി വയ്ക്കുന്ന മരുന്നില്‍ എന്തൊക്കെയുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമോ. ഒരു കുഴപ്പവുമില്ലായിരുന്നു വിവേകിന്. കോവിഡ് വാക്സിന്‍ എടുത്ത ശേഷമാണ് ഇങ്ങനെ സംഭവിച്ചത് എന്നാണ് മന്‍സൂറിന്റെ വാദം. ഈ കൊറോണ ടെസ്റ്റ് അവസാനിപ്പിക്കൂ. ആ നിമിഷം കൊവിഡ് ഇന്ത്യയില്‍ കാണില്ല.

മാധ്യമങ്ങള്‍ ജനങ്ങളെ പേടിപ്പിക്കുകയാണ്. താന്‍ മാസ്‌ക് ധരിക്കാറില്ല. തെരുവില്‍ ഭിക്ഷക്കാര്‍ക്കൊപ്പം കിടന്ന് ഉറങ്ങിയിട്ടുണ്ട്. തെരുവ് നായകള്‍ക്കൊപ്പം കിടന്നുറങ്ങിയിട്ടുണ്ട്. തനിക്ക് ഒന്നും വന്നില്ലല്ലോ. പുറത്തേക്ക് വിടുന്ന ശ്വാസം മാസ്‌ക് മൂലം വീണ്ടും ശരീരത്തിലേക്ക് പോവുകയാണ്. ശ്വാസകോശത്തിന് കുഴപ്പമല്ലേ ഇതെന്ന് മന്‍സൂര്‍ ചോദിക്കുന്നു.

ജോലിക്ക് പോകാന്‍ പറ്റുന്നുണ്ടോ ഇവിടെ. സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ കാര്യം നോക്കൂ. ഈ കൊവിഡ് വാക്സിന്‍ കുഴപ്പമില്ലന്ന് പറഞ്ഞ് കുത്തിവയ്ക്കുന്നു. എങ്കില്‍ ഇന്‍ഷുറന്‍സ് തരൂ. 100 കോടി ഇന്‍ഷുറന്‍സ് തരൂ, കൊവിഡ് വാക്സിന്‍ എടുക്കുന്നവര്‍ക്ക്. ഇത് രാഷ്ട്രീയമാണ്. കൊവിഡ് എന്ന് പറഞ്ഞ് ജീവിക്കാന്‍ കഴിയുന്നില്ല. ഓരോ റേഷന്‍ കാര്‍ഡ് ഉടമയ്ക്കും ഒരു ലക്ഷം വച്ച് കൊടുക്ക്. അവര്‍ക്ക് ജീവിക്കണം എന്നാണ് മന്‍സൂറിന്റെ വാക്കുകള്‍.

അതേസമയം, കോവിഡ് വാക്‌സിനേഷന്‍ കാരണമല്ല വിവേകിന് ഹൃദയാഘാതം ഉണ്ടായതെന്ന് താരത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. വെന്‍ട്രിക്യുലാര്‍ ഫൈബ്രിലേഷന്‍ എന്ന ഇനത്തില്‍ പെട്ട ഹൃദയാഘാതമാണ് വിവേകിന് ഉണ്ടായത്. തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുകയാണ് ഇതിലൂടെ സംഭവിക്കുകയെന്ന് ആശുപത്രി വൈസ് പ്രസിഡന്റ് ഡോ. രാജു ശിവസ്വാമി വിശദീകരിച്ചു.