'കേരളത്തില്‍ അഴിമതി ഇല്ലെങ്കില്‍ നേതാക്കള്‍ സ്ഥലം വിടും'; വിമര്‍ശനവുമായി ശ്രീനിവാസന്‍

കേരളത്തില്‍ അഴിമതി മാത്രമാണ് നേതാക്കളെ പിടിച്ചു നിര്‍ത്തുന്നതെന്ന് നടന്‍ ശ്രീനിവാസന്‍. അഴിമതി ഇല്ലെങ്കില്‍ ഇപ്പോഴുള്ള ഭൂരിഭാഗം നേതാക്കളും സ്ഥലം വിടുമെന്നും ശ്രീനിവാസന്‍ പറഞ്ഞു. 950കോടി രൂപയ്ക്ക് തീര്‍ക്കേണ്ട പാലം പണി 600 കോടി രൂപയ്ക്കാണ് ഡല്‍ഹിയുടെ മുഖ്യമന്ത്രിയായ അരവിന്ദ് കെജ്രിവാള്‍ തീര്‍ത്തത്. കേരളത്തിന്റെയോ മറ്റ് ഏതെങ്കിലും സംസ്ഥാനത്തിന്റെയോ ചരിത്രത്തില്‍ ഇത്തരം ഒരു സംഭവം നടന്നിട്ടുണ്ടോ എന്ന് ശ്രീനിവാസന്‍ ചോദിച്ചു.

“”കേരളത്തില്‍ അഴിമതി ഇല്ലെങ്കില്‍ ഇപ്പോള്‍ ഉള്ള നേതാക്കളില്‍ ഭൂരിഭാഗം പേരും സ്ഥലം വിട്ടു പോകും. അഴിമതി മാത്രമാണ് ഈ നേതാക്കന്‍മാരെ നിര്‍ത്തുന്നത്. കേരള സ്‌കൂള്‍ ആന്റ് പബ്ലിക്കേഷന്‍ സൊസൈറ്റി എന്ന സ്ഥാപനത്തിലെ പ്രധാനപ്പെട്ട ഒരാള്‍ എട്ട് കോടി വിലയുള്ള ഒരു മെഷീന്‍ ഓര്‍ഡര്‍ ചെയ്തു, അതിന് യഥാര്‍ഥത്തില്‍ അഞ്ച് കോടി വിലയുള്ളു. സര്‍ക്കാര് ഈ എട്ട് കോടി റെഗുലറൈസ് ചെയതു. സിആര്‍ടി എന്ന കമ്പനി 20 കോടി രൂപക്കുള്ള ഒരു മെഷീന്‍, നേരിട്ട് പോയി വാങ്ങിയാല്‍ 10 കോടി രൂപയേ ഉള്ളു അതിന് ബാക്കി 10 കോടി അഴിമതി”” എന്നാണ് ശ്രീനിവാസന്‍ പറയുന്നത്.

കൂടാതെ ഇതിന് തെളിവ് ചോദിക്കരുത് കേട്ട കാര്യങ്ങളാണ് താന്‍ പറയുന്നതെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി. കൗമുദി ചാനലിന്റെ അഭിമുഖത്തിലാണ് ശ്രീനിവാസന്‍ സംസാരിച്ചത്.