'കോമണ്‍സെന്‍സ് വന്നപ്പോള്‍ ട്വന്റി 20 ആയി'; തന്റെ സൗകര്യം അനുസരിച്ച് ഇതും വിടുമെന്ന് ശ്രീനിവാസന്‍

കോമണ്‍സെന്‍സ് വന്നപ്പോഴാണ് താന്‍ ട്വന്റി 20 പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് നടന്‍ ശ്രീനിവാസന്‍. അവരുമായി സഹകരിക്കാന്‍ തീരുമാനിച്ച് സ്വയം അങ്ങോട്ടു പോയതാണ്. തന്റെ സൗകര്യം അനുസരിച്ച് ഇവിടെ നിന്നും മാറുമെന്നും ശ്രീനിവാസന്‍ മലയാള മനോരമയോട് പ്രതികരിച്ചു. ബുദ്ധിയില്ലാത്ത കാലത്താണ് എസ്എഫ്‌ഐയില്‍ ചേര്‍ന്നതെന്ന അഭിപ്രായം ആവര്‍ത്തിച്ചാണ് ശ്രീനിവാസന്റെ പ്രതികരണം.

നല്ല കാര്യം എവിടെ കണ്ടാലും അങ്ങോട്ടു പോകും. ഇപ്പോഴത്തേക്കാള്‍ മെച്ചപ്പെട്ട ഒരു കേരളം ഈ നാടും ജനങ്ങളും അര്‍ഹിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നു. ആ സാദ്ധ്യത ഇല്ലാതാക്കുന്നത് പ്രധാന രാഷ്ട്രീയ പാര്‍ട്ടികളാണ്. ചെറിയ നന്മ എവിടെ കണ്ടാലും അങ്ങോട്ടു ചാടുന്ന മാനസികാവസ്ഥയിലാണ് താന്‍. അല്‍പം പോലും ബുദ്ധിയില്ലാത്ത കാലത്ത് എസ്എഫ്ഐയോട് ആഭിമുഖ്യം ഉളളയാളായിരുന്നു.

സ്വല്‍പം ബുദ്ധി വന്നപ്പോള്‍ കെഎസ്‌യു ആയി. കുറച്ചു കൂടി ബുദ്ധി വന്നപ്പോള്‍ എബിവിപിക്കാരനായി. കോമണ്‍സെന്‍സ് വന്നപ്പോള്‍ ട്വന്റി 20 ആയി. ഇവിടെ നിന്നും താന്‍ മാറും. ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് ഒരാള്‍ക്ക് പരമാവധി എത്ര പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാം എന്ന പരിധി നിശ്ചയിച്ചിട്ടില്ല. അതിനാല്‍ സൗകര്യം അനുസരിച്ച് താന്‍ മാറിക്കൊണ്ടേയിരിക്കും എന്നും ശ്രീനിവാസന്‍ പറയുന്നു.

എല്ലാ രാഷ്ട്രീയക്കാരും ട്വന്റി 20യെ എതിര്‍ക്കുമ്പോള്‍ എന്തോ അവര്‍ പേടിക്കുന്നുമുണ്ടെന്നും അതില്‍ കാര്യമുണ്ടെന്നും തനിക്ക് ഉറപ്പായി എന്നാണ് ശ്രീനിവാസന്‍ പറയുന്നത്. ശമ്പളം വാങ്ങി ജനസേവകനാവാന്‍ താത്പര്യമില്ല. ഈ ജീവിതത്തില്‍ എംഎല്‍എയോ മന്ത്രിയോ ഒന്നുമാകാന്‍ ഇല്ലെന്ന് 25 കൊല്ലം മുമ്പ് തീരുമാനിച്ചതാണെന്നും ശ്രീനിവാസന്‍ പറഞ്ഞു.