ആ മോഹം സാധിച്ചു കൊടുക്കാന്‍ എനിക്കായില്ല, കാത്തുനില്‍ക്കാതെ ശ്രീ മടങ്ങി: വേദനയോടെ ബിജു നാരായണന്‍

പ്രശസ്ത ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്‍ കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് മരിച്ചത്. അപ്രതീക്ഷിത വിടവാങ്ങലിന്റെ വേദനയില്‍ നിന്ന് ബിജുവും കുട്ടികളും ഇതുവരെ മുക്തരായിട്ടില്ല. ഒരിക്കലും ഒന്നും ചോദിച്ചിട്ടില്ലാത്ത ശ്രീലത ഒരിക്കല്‍ ആവശ്യപ്പെട്ട കാര്യം സാധിച്ചു കൊടുക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നത് തന്നെ ഇപ്പോഴും വേദനിപ്പിക്കുന്നെന്ന് ബിജു നാരായണന്‍ പറയുന്നു.

“ഒരിക്കലും ഒന്നും ആവശ്യപ്പെടാറില്ലാത്ത ആള്‍ എന്നോട് ആവശ്യപ്പെട്ട ഒരേയൊരു കാര്യം സാധിച്ചു കൊടുത്തില്ലല്ലോ എന്നതാണ് ഇന്നെന്നെ വിഷമിപ്പിക്കുന്നത്. കളമശ്ശേരിയില്‍ ഞങ്ങള്‍ക്ക് പുഴയോരത്തായി ഒരു വീടും സ്ഥലവും ഉണ്ട്. ഗായകരുടെ കൂട്ടായ്മയായ “സമം” ഓര്‍ഗനൈസേഷന്റെ എക്‌സിക്യൂട്ടിവ് കമ്മിറ്റി കൂടുന്നത് അവിടെയായിരുന്നു. മൂന്നാം എക്‌സിക്യൂട്ടീവ് കമ്മിറ്റി കൂടുന്ന സമയം. അന്ന് ശ്രീ പറഞ്ഞു: “എല്ലാ ഗായകരും വരുമല്ലോ. എനിക്ക് അവരുടെ ഒപ്പം നിന്ന് ഒരു ഫോട്ടോയെടുക്കണം..” “അതിനെന്താ എടുക്കാമല്ലോ” എന്ന് ഞാന്‍ പറഞ്ഞു.”

“അന്ന് അല്‍പം ഗൗരവമുള്ള വിഷയങ്ങളൊക്കെ സംസാരിച്ചിരുന്ന കൂട്ടത്തില്‍ ഈ ഫോട്ടോയുടെ കാര്യം ഞാന്‍ വിട്ടു പോയി. എല്ലാവരും മടങ്ങിപ്പോയി കഴിഞ്ഞാണ് ഓര്‍ക്കുന്നത്. “അയ്യോ കഷ്ടമായി പോയല്ലോ. അടുത്ത തവണ നമുക്ക് ഉറപ്പായും ആ ഫോട്ടോ എടുക്കണം…” ഞാന്‍ ശ്രീയോട് പറഞ്ഞു. പക്ഷേ, അതിനു ശ്രീ കാത്തുനിന്നില്ല. അതിനു ശേഷം മൂന്നു മാസങ്ങള്‍ക്കു ശേഷമാണ് പെട്ടെന്നൊരു ദിവസം ശ്രീയുടെ രോഗം തിരിച്ചറിയുന്നത്. പിന്നീടുള്ള ഹ്രസ്വമായ ദിനങ്ങളിലെ പരീക്ഷണങ്ങള്‍ക്കിടയില്‍ അത്തരം കൊച്ചു മോഹങ്ങളുടെ സന്തോഷം തേടുന്ന മനസ്സും കൈവിട്ടു പോയി””. വനിതയുമായുള്ള അഭിമുഖത്തില്‍ ബിജു നാരായണന്‍ പറഞ്ഞു.