സിനിമയിലേയ്ക്ക് തിരിച്ചെത്താന്‍ കാരണം നിവിന്‍ പോളിയും അല്‍ത്താഫും

മലയാളത്തിന്റെ പ്രിയനടി ശാന്തികൃഷ്ണ 23 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും അഭിനയരംഗത്തേയ്ക്കു തിരിച്ചു വന്നിരിക്കുകയാണ്. നിവിന്‍ പോളി നായകനായെത്തി അല്‍ത്താഫ് സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ശാന്തികൃഷ്ണ സിനിമയിലേക്ക് മടങ്ങി വരവ്. എന്നാല്‍ ഈ അവസരം ഒരു നിമിത്തമായിരുന്നുവെന്നാണ് ശാന്തികൃഷ്ണ പറയുന്നത്.

നിവിന്‍ പോളിയുടെയും സംവിധായകന്‍ അല്‍ത്താഫിന്റെയും പ്രയത്‌നമാണ് സിനിമയില്‍ തിരിച്ചെത്താന്‍ തനിയ്ക്ക് പ്രചോദനമായതെന്നും നാനയുമായുള്ള അഭിമുഖത്തില്‍ ശാന്തി കൃഷ്ണ വെളിപ്പെടുത്തി. “അതൊരു നിമിത്തമാണ് . വിവാഹസമയത്ത് പുതിയ പടങ്ങളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ലായിരുന്നു. കുടുംബജീവിതത്തിലേയ്ക്ക് കടന്നതോടെ സിനിമയില്‍ നിന്നകന്നു പോയി. നിര്‍ണ്ണായകമായ പലഘട്ടങ്ങളിലും എന്നെ കരകയറ്റിയത് സിനിമയാണ്. 23 വര്‍ഷമെടുത്തെങ്കിലും ഇത്തവണത്തെ വരവ് കറക്ട് ടൈമിലാണ്. ദൈവാധീനമെന്നു പറയാം. സിനിമയിലെ ആരെയെങ്കിലും വിളിച്ച് എനിക്ക് ഒരു ചാന്‍സ് തരാമോ എന്നു ചോദിച്ച് വന്നതല്ല.

നിവിന്‍ പോളിയും സംവിധായകന്‍ അല്‍ത്താഫും എന്നെ തിരഞ്ഞ് കണ്ടുപിടിക്കുകയായിരുന്നു. ഫെയ്‌സ്ബുക്കിലും വാട്‌സ് ആപ്പിലുമൊക്കെ തിരഞ്ഞ് കണ്ടു പിടിക്കണമെങ്കില്‍ അത് ദൈവാധീനം തന്നെയല്ലേ.. നമ്മള്‍ ഇതു ചെയ്യണമെന്ന് എഴുതി വെച്ചിട്ടുണ്ടെങ്കില്‍ അതു നടന്നിരിക്കും. ഞണ്ടുകളുടെ നാട്ടിലെ ഷീല ചാക്കോ എന്ന കഥാപാത്രത്തെ ഞാന്‍ ചെയ്യണമെന്ന് നിമിത്തമുണ്ട്. അതു കൊണ്ടാണ് ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷം എനിയ്ക്ക് തിരിച്ചു വരാനായത്. അവര്‍ക്ക് ആരെ വച്ച് വേണമെങ്കിലും ചെയ്യാമായിരുന്നല്ലോ എത്ര പേരെ നോക്കിയിട്ടുണ്ടാവണം. എന്നിലേയ്‌ക്കെത്താന്‍ അവര്‍ ഒരുപാട് കഷ്ടപ്പെട്ടു.

ഞാന്‍ അമേരിക്കയിലായിരുന്നപ്പോള്‍ വാട്‌സ് ആപ് വഴിയാണ് ആദ്യം മെസേജ് കിട്ടിയത്. സിനിമയില്‍ അഭിനയിക്കുന്ന കാര്യം പറഞ്ഞപ്പോള്‍ ആദ്യം ചെയ്യാനാവില്ലെന്നു തന്നെയാണ് കരുതിയത്. ഇടയ്ക്ക് നിവിന്‍ പോളി വിളിച്ചു ചേച്ചീ എന്തായീന്ന് ചോദിച്ചു. പിന്നെ രണ്ടാമതൊന്ന് ആലോചിക്കാതെ തന്നെ ഞാന്‍ സമ്മതിച്ചു.” ശാന്തികൃഷ്ണ പറഞ്ഞു.