ജൂഡ് ആന്തണിയും മിഥുന്‍ മാനുവലും എനിക്ക് മാപ്പ് എഴുതി തന്നു, അത് ഞാന്‍ ഫ്രെയിം ചെയ്ത് വെച്ചിട്ടുണ്ട്; തുറന്നു പറഞ്ഞ് സാന്ദ്ര തോമസ്

കരിയറില്‍ ഏറ്റവും കൂടുതല്‍ വിഷമിച്ച സംഭവത്തെ കുറിച്ച് പറഞ്ഞ് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ്. ‘ഓം ശാന്തി ഓശാന’ സിനിമയില്‍ നിന്നും താന്‍ ഔട്ട് ആയതിനെ കുറിച്ചാണ് സാന്ദ്ര മൂവി വേള്‍ഡ് മീഡിയ എന്ന യൂട്യൂബ് ചാനലില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

തന്റെ കൈയില്‍ നിന്നൊരു സിനിമ തട്ടിയെടുത്ത് കൊണ്ട് പോയതാണ് കരിയറില്‍ ഏറ്റവും കൂടുതല്‍ വിഷമിപ്പിച്ച സംഭവം. ഓം ശാന്തി ഓശാന താന്‍ കുഞ്ഞിനെ പോലെ സ്‌നേഹിച്ച് വളര്‍ത്തിയ സിനിമയായിരുന്നു. അന്നത് ഭയങ്കര വിഷമമുള്ള കാര്യമായിരുന്നു. കാരണം എനിക്ക് പേഴ്‌സണലി ഫേവറൈറ്റ് ആയ സിനിമയായിരുന്നു.

നടന്റെ പേരിലാണ് സിനിമ മാറിപ്പോയത്. പുള്ളിക്ക് ചെറിയ ബാനറില്‍ ചെയ്യാന്‍ താത്പര്യമില്ലെന്നാണ് പറഞ്ഞ്. അന്ന് സക്കറിയയുടെ ഗര്‍ഭിണികള്‍ പോലുള്ള ചെറിയ സിനിമകളാണ് ചെയ്യുന്നത്. എന്നോടവര്‍ മാപ്പ് പറഞ്ഞു. സാന്ദ്രയ്ക്ക് എന്താണ് വേണ്ടതെന്ന് ചോദിച്ചു.

ഇവര്‍ പൈസയുടെ കണക്കൊക്കെ പറഞ്ഞപ്പോള്‍ എനിക്ക് വേണ്ടത് മാപ്പ് ആണെന്ന് ഞാന്‍ പറഞ്ഞു. ഒരു അപ്പോളജി ലെറ്റര്‍ തന്നാല്‍ സമാധാനമാവുമോ എന്ന് ബി. ഉണ്ണികൃഷ്ണന്‍ ചോദിച്ചു. അത് മതിയെന്ന് പറഞ്ഞു. അവര്‍ക്കൊക്കെ അത്ഭുതമായിരുന്നു.

പ്രൊഡ്യൂസറെ പറ്റിച്ച് ഇത്രയും പൈസ ചെലവാക്കിച്ചിട്ട് എന്നോട് പറയാതെ പോയപ്പോള്‍ 25 ലക്ഷം രൂപ നഷ്ട പരിഹാരം കൊടുക്കണമെന്ന് വാദിക്കുമ്പോഴാണ് ഞാന്‍ പറയുന്നത് എനിക്ക് അപ്പോളജി ലെറ്റര്‍ എന്ന്. സംവിധായകന്‍ ജൂഡ് ആന്റണിയും തിരക്കഥാകൃത്ത് മിഥുന്‍ മാനുവല്‍ തോമസും മാപ്പ് എഴുതി തന്നു.

അത് ഞാന്‍ ഫ്രൈഡേ ഫിലിം ഹൗസില്‍ കൊണ്ട് പോയി ഫ്രെയിം ചെയ്ത് വെച്ചു എന്നാണ് സാന്ദ്ര പറയുന്നത്. 2014ല്‍ ആണ് ഓം ശാന്തി ഓശാന റിലീസ് ചെയ്യുന്നത്. നിവിന്‍ പോളിയായിരുന്നു ചിത്രത്തില്‍ നായകന്‍. നസ്രിയ നായികയായ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.