ചോദ്യങ്ങള്‍ക്ക് ബുദ്ധിപൂര്‍വം ഉത്തരം പറയുന്നത് നല്ല കാര്യം, പക്ഷെ അത് മറ്റൊരാളുടെ ഇന്റഗ്രിറ്റിയെ ചോദ്യം ചെയ്യുന്ന രീതിയിലാവരുത്; പാര്‍വതിക്ക് സനല്‍കുമാര്‍ ശശിധരന്റെ മറുപടി

നടി പാര്‍വതി തിരുവോത്ത് തനിക്കെതിരെ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ഐഎഫ്എഫ്‌ഐയില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് വാങ്ങുമ്പോള്‍ സെക്‌സി ദുര്‍ഗ്ഗയെപ്പറ്റി മിണ്ടാത്തതിനെ കുറിച്ച് എഴുതിയ കുറിപ്പിന് മറുപടിയായി പാര്‍വതി നടത്തിയ പരാമര്‍ശത്തിനാണ് സംവിധായകന്‍ മറുപടി നല്‍കിയിരിക്കുന്നത്.

കുറിപ്പ് വായിക്കാം:

പാര്‍വതിയുടെ അഭിമുഖമാണ് ചുവടെയുള്ള കമെന്റില്‍. കാര്യഗൗരവമുള്ള പലകാര്യങ്ങളും പറഞ്ഞിരിക്കുന്നതിനിടയില്‍ ഒരു ചോദ്യത്തിനുത്തരമായി അവര്‍ എന്നെക്കുറിച്ചും സംസാരിക്കുന്നു. IFFI യില്‍ മികച്ച നടിക്കുള്ള അവാര്‍ഡു വാങ്ങുമ്പോള്‍ സെക്‌സി ദുര്‍ഗയെപറ്റി മിണ്ടാത്തതിനെ കുറിച്ചും മറ്റും ഞാനെഴുതിയ കുറിപ്പിനെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായിട്ടാണ് പറഞ്ഞിട്ടുള്ളത്. ക്യാമറയ്ക്ക് മുന്നില്‍ അവര്‍ എന്നെക്കുറിച്ച് ഒരിക്കലും സംസാരിക്കില്ല എന്നും എന്നെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ നേരിട്ട് സംസാരിക്കും എന്നും പക്ഷെ എനിക്ക് ഫെയ്സ് ബുക്കിലൂടെ ആണ് പറയണമെന്ന് തോന്നുന്നതെങ്കില്‍ അതിനെ മാനിക്കുന്നു എന്നുമാണ് അവര്‍ പറഞ്ഞത്. ഇത് കേട്ടാല്‍ തോന്നുക പാര്‍വതിയും ഞാനും അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും നേരിട്ട് സംസാരിക്കുന്നത്ര അടുപ്പമുള്ള ആള്‍ക്കാരാണ് എന്നാണ്. പാര്‍വതിക്ക് എന്നോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് പബ്ലിക് ആയി വിളിച്ചുപറയാതെ എന്നെ നേരിട്ട് വിളിച്ച് പറയുകയാണ് ചെയ്യുക, എന്നിട്ടും ഞാന്‍ അത് പബ്ലിക്ക് ആയി വിളിച്ചു പറഞ്ഞു എന്നൊരു ധ്വനി അതിലുണ്ട്.

പാര്‍വതി നല്ല ബുദ്ധിയുള്ള സ്ത്രീയാണ്. ചോദ്യങ്ങള്‍ക്ക് ബുദ്ധിപൂര്‍വം ഉത്തരം പറയുന്നത് നല്ല കാര്യവുമാണ്. പക്ഷെ അത് മറ്റൊരാളുടെ ഇന്റഗ്രിറ്റിയെ ചോദ്യം ചെയ്യുന്ന രീതിയില്‍ ആവാന്‍ പാടില്ല. ഒരുപക്ഷെ അവര്‍ അങ്ങനെ അറിഞ്ഞുകൊണ്ട് ചെയ്തതാവില്ല. പക്ഷെ ഫലത്തില്‍ അങ്ങനെയാണ് ഉണ്ടായത്. യഥാര്‍ത്ഥത്തില്‍ പാര്‍വതിയും ഞാനും തമ്മില്‍ ഒരുതവണ പോലും സംസാരിച്ചിട്ടില്ല. ഞാന്‍ അയച്ച മെസേജിന് മറുപടി ലഭിക്കുന്നത് അതേക്കുറിച്ച് ഞാന്‍ ഫെയ്സ്ബുക്കിലിട്ട കുറിപ്പിനും എത്രയോ ശേഷമാണ്. ആ മെസേജിന് ഞാന്‍ മറുപടി അയച്ചിട്ടുണ്ട് എന്നല്ലാതെ ഒരാവശ്യം വരാത്തത്‌കൊണ്ട് വിളിച്ചില്ല.

ഈ അഭിമുഖം നേരത്തെ എന്റെ ഒരു സുഹൃത്ത് അയച്ചു തന്ന് കണ്ടിരുന്നു എങ്കിലും അതേക്കുറിച്ച് ഒന്നും പറയേണ്ടതില്ലെന്ന് കരുതിയതാണ്. പക്ഷേ ഇന്നലെ ഹാബിറ്റാറ്റ് ഫിലിം ഫെസ്റ്റിവലിനു കണ്ട രണ്ടു സുഹൃത്തുക്കള്‍ ഈ വിഷയം സംസാരിച്ചത് കേട്ടപ്പോള്‍ നിര്‍ദ്ദോഷമെന്ന് തോന്നാവുന്ന ആ പരാമര്‍ശം എന്നെക്കുറിച്ച് വളരെയധികം തെറ്റിദ്ധാരണ ഉണ്ടാക്കിയിട്ടുണ്ട് എന്ന് മനസിലാക്കിയത് കൊണ്ട് ഇത്രയും എഴുതുന്നു. ഇത് പബ്ലിക്ക് ആയി എഴുതുന്നത് അവരെ അപമാനിക്കാനോ അവഹേളിക്കാനോ അല്ല. ആ അഭിമുഖം കൊണ്ട് അറിഞ്ഞോ അറിയാതെയോ എന്നെക്കുറിച്ചുണ്ടായ തെറ്റിദ്ധാരണ മാറ്റാന്‍ മാത്രം.