'ഡിക്യൂ ബേട്ടേ' എന്നാണ് ഞാന്‍ ദുല്‍ഖറിനെ വിളിക്കുക, തിരിച്ച് എന്നെ 'സൈജു ബേട്ടേ' എന്നു വിളിക്കും: സൈജു കുറുപ്പ്

ദുല്‍ഖര്‍ സല്‍മാനുമായുള്ള സൗഹൃദത്തെ കുറിച്ച് പറഞ്ഞ് നടന്‍ സൈജു കുറുപ്പ്. ദുല്‍ഖര്‍ സിനിമയില്‍ എത്തുന്നതിന് മുമ്പാണ് കണ്ടതെങ്കിലും ഞാന്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് സംസാരിച്ചത് എന്നാണ് സൈജു മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

ദുല്‍ഖറിന്റെ വിവാഹസല്‍ക്കാരത്തില്‍ വച്ചാണ് താന്‍ ആദ്യമായി അദ്ദേഹത്തെ കാണുന്നത്. അന്ന് സ്റ്റേജില്‍ കയറി ഒരു ഫോട്ടോ എടുത്തു മടങ്ങി. ദുല്‍ഖര്‍ അപ്പോള്‍ സിനിമയില്‍ അഭിനയിച്ചു തുടങ്ങിയിട്ടില്ല. പിന്നീട് തങ്ങള്‍ കണ്ടുമുട്ടുന്നത് രഞ്ജിയേട്ടന്റെ ‘ഞാന്‍’ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ്.

അന്ന് തങ്ങള്‍ കുറച്ചു നേരം സംസാരിച്ചു. താന്‍ മഹാരാഷ്ട്രയിലാണ് വളര്‍ന്നത്. ദുല്‍ഖറും കേരളത്തിന് പുറത്താണ് പഠിച്ചത്. കൂടാതെ, പല ഭാഷകള്‍ അദ്ദേഹത്തിന് അറിയാം. തങ്ങള്‍ ഇങ്ങനെ സംസാരിച്ചിരിക്കുന്നതിന്റെ ഇടയില്‍ ചില ഹിന്ദി വാക്കുകള്‍ കേറി വന്നു.

പിന്നെ, ദുല്‍ഖറും ഹിന്ദിയിലായി സംസാരം. അങ്ങനെ ഹിന്ദി പറഞ്ഞ് തങ്ങള്‍ നല്ല സിങ്ക് ആയി. അന്നു തന്നെ നല്ല സുഹൃത്തുക്കളായി എന്നല്ല. പലപ്പോഴും തങ്ങള്‍ സംസാരിക്കും. പതിയെ തങ്ങള്‍ നല്ല സുഹൃത്തുക്കളായി മാറുകയായിരുന്നു. ഇപ്പോള്‍ തന്റെ സഹോദരനെപ്പോലെയാണ് ദുല്‍ഖര്‍.

‘ഡിക്യൂ ബേട്ടേ’ എന്നാണ് താന്‍ അദ്ദേഹത്തെ വിളിക്കുക. അദ്ദേഹം തിരിച്ച് തന്നെ ‘സൈജു ബേട്ടേ’ എന്നു വിളിക്കും എന്നാണ് സൈജു പറയുന്നത്. ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ ആണ് താരത്തിന്റെതായി അടുത്തിടെ റിലീസ് ചെയ്ത ചിത്രം. വേഫറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.