'എനിക്കിപ്പോള്‍ വിവാഹപ്രായമൊന്നും ആയില്ല' എന്ന് പറഞ്ഞ് ആദ്യം ഒഴിഞ്ഞുമാറി, ലാലിന് സമ്മാനങ്ങള്‍ അയക്കാന്‍ ഞാന്‍ സുചിത്രയെ ചട്ടം കെട്ടുകയായിരുന്നു: നിര്‍മ്മാതാവ് പറയുന്നു

മോഹന്‍ലാലും സുചിത്രയും തമ്മില്‍ ഇഷ്ടത്തിലായതിനെ കുറിച്ചും വിവാഹിതരായതിനെ കുറിച്ചും പറഞ്ഞ് നിര്‍മ്മാതാവ് പി.വി ഗംഗാധരന്‍. സുചിത്രയ്ക്ക് മോഹന്‍ലാലിനോടുള്ള ഇഷ്ടം മനസിലാക്കി താന്‍ നടനോട് സംസാരിക്കാന്‍ പോയതായാണ് നിര്‍മ്മാതാവ് സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

ചാലപ്പുറത്തുള്ള ‘കേരളകല’യില്‍ എന്നും സിനിമാക്കാര്‍ വന്നും പോയുമിരുന്ന കാലമുണ്ടായിരുന്നു. പല സിനിമകളുടെയും ആലോചനകള്‍ നടന്നതു പോലെ തന്നെ ഇവിടെ വെച്ചാണ് പലതാരങ്ങളുടെയും ജീവിതത്തെ മാറ്റിമറിച്ച ചില സംഭവങ്ങളുണ്ടായതും. മോഹന്‍ലാല്‍ ഇവിടെ വന്നാണ് സുചിത്രയെ പെണ്ണ് കാണുന്നത്.

താന്‍ കിടക്കുന്ന മുറിയില്‍ വെച്ചായിരുന്നു അവര്‍ തമ്മില്‍ ആദ്യം സംസാരിച്ചത്. തന്റെയടുത്ത് സുചിത്രയുടെ അച്ഛന്‍ ബാലാജിയും അദ്ദേഹത്തിന്റെ ഭാര്യയും അവരുടെ അനിയത്തിമാരുമൊക്കെ പറഞ്ഞിരുന്നു, ‘സുചിത്രയ്ക്ക് മോഹന്‍ലാലിനെ തന്നെ കല്യാണം കഴിക്കാന്‍ വാശി ആണെന്ന്. അങ്ങനെ താന്‍ മോഹന്‍ലാലിനോട് സംസാരിക്കാന്‍ വേണ്ടി പോയി.

ലാല്‍ അന്ന് കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയില്‍ സുഖ ചികിത്സയിലാണ്. പക്ഷേ, ‘എനിക്കിപ്പോള്‍ വിവാഹപ്രായമൊന്നും ആയില്ല’ എന്ന് പറഞ്ഞ് ആദ്യം ലാല്‍ ഒഴിഞ്ഞുമാറി. കുറെ നിര്‍ബന്ധിച്ചപ്പോള്‍ ലാല്‍ സുചിത്രയെ കാണാന്‍ കോഴിക്കോട്ടേക്ക് വരികയായിരുന്നു.

ചികിത്സാ സമയത്ത് ലാലിന് ചില സമ്മാനങ്ങളൊക്കെ കൊടുത്തുവിടാന്‍ ഞാന്‍ സുചിത്രയെ ചട്ടം കെട്ടി. അതൊക്കെ സുചി അനുസരിച്ചു. പതുക്കെ അവര്‍ തമ്മിലൊരു ഇഷ്ടം ഉടലെടുത്തു. അങ്ങനെയത് മനോഹരമായൊരു കല്യാണമായി മാറി എന്നാണ് പി.വി ഗംഗാധരന്‍ പറയുന്നത്.