പ്രണവ് ഊട്ടിയിലോ മറ്റോ ആണ്; ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണെന്ന് അവനെ വിളിച്ച് പറഞ്ഞിരുന്നു; പ്രതികരണവുമായി സുചിത്ര മോഹൻലാൽ

‘ഹൃദയ’ത്തിന് ശേഷം പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനംചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘വർഷങ്ങൾക്കു ശേഷം’. ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ പ്രണവിനൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഇന്ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് എല്ലായിടത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

എഴുപതുകളിൽ സിനിമാമോഹവുമായി ചെന്നൈയിലെത്തുന്ന യുവാക്കളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഹൃദയത്തിന് ശേഷം വിനീത്- പ്രണവ്- കല്ല്യാണി കോമ്പോ ഒന്നിക്കുന്നതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് ചിത്രത്തെ പ്രേക്ഷകർ നോക്കികാണുന്നത്. കൂടാതെ 2013- ൽ പുറത്തിറങ്ങിയ ഏറെ നിരൂപക പ്രശംസകൾ നേടിയ ‘തിര’ എന്ന ചിത്രത്തിന് ശേഷം ധ്യാൻ ശ്രീനിവാസനും വിനീതും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വർഷങ്ങൾക്കു ശേഷം.

ഇപ്പോഴിതാ സിനിമ കാണാനെത്തിയ സുചിത്ര മോഹൻലാലിന്റെ പ്രതികരണമാണ് ചർച്ചയാവുന്നത്. പ്രണവ് ഊട്ടിയിലാണെന്നും ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന പോസിറ്റീവ് റെസ്പോൺസ് അവനെ വിളിച്ച് അറിയിച്ചിട്ടുണ്ടെന്നും സുചിത്ര പറയുന്നു.

“പ്രണവ് മോഹന്‍ലാല്‍ ഊട്ടിയിലോ മറ്റോ ആണ്. അവിടെ വിളിച്ച് പറഞ്ഞിരുന്നു ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണെന്ന്. ലാലേട്ടന്‍ സിനിമ കണ്ടിട്ടില്ല എന്നാല്‍ ഉടന്‍ കാണും. ഇതുവരെ മികച്ച റെസ്പോണ്‍സാണ് ലഭിക്കുന്നത്.

നൂറുകോടി ക്ലബോ, അമ്പത് കോടിയോ എനിക്ക് അറിയില്ല. ഈ വിഷു കളര്‍ഫുള്‍ ആയിരിക്കും. ഇപ്പോള്‍ മൂന്ന് ചിത്രങ്ങള്‍‌ക്കും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. അതിനാല്‍ എല്ലാവരും എല്ലാ സിനിമയും ആസ്വദിക്കട്ടെ. വിനീത് ശ്രീനിവാസന്‍ ആള്‍ക്കാരുമായി റിലേറ്റ് ചെയ്യുന്ന തരത്തില്‍ കഥയെഴുതും അത് ഒരു മാജിക്കാണ്.
ട്രെയിലര്‍ ഇറങ്ങിയപ്പോള്‍ ലാലേട്ടന്‍റെ ചില മാനറിസം ഉണ്ടെന്ന് പലരും പറഞ്ഞിരുന്നു. ആ ഡ്രസിംഗും മറ്റും കമലദളമൊക്കെ ഓര്‍മ്മിപ്പിച്ചു. ലാലേട്ടന്‍ ഇത് സംബന്ധിച്ച് ഒന്നും പറഞ്ഞില്ല.” എന്നാണ് സുചിത്ര മാധ്യമങ്ങളോട് പ്രതികരിച്ചത്.

നിവിൻ പോളി, കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, വൈ. ജീ മഹേന്ദ്ര, ഷാൻ റഹ്മാൻ, നീത പിള്ള തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മെറിലാന്‍റ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം നിർമ്മിക്കുന്ന ചിത്രത്തിന് വേണ്ടി ബോംബൈ ജയശ്രീയുടെ മകന്‍ അമൃത് രാംനാഥ് സംഗീത സംവിധാനമൊരുക്കുന്നത്.