ലാലേട്ടന്റെ വീടിന് മുമ്പില്‍ ആള് കൂടി മുദ്രാവാക്യം വിളിക്കുന്നു എന്ന വാര്‍ത്ത കണ്ടതും മമ്മൂക്ക അസ്വസ്ഥനായി : രമേഷ് പിഷാരടി

ഗാനഗന്ധര്‍വ്വന്‍ സിനിമയുടെ കഥ പറയാന്‍ മമ്മൂട്ടിയെ കാണാന്‍ പോയപ്പോഴുള്ള അനുഭവം പങ്കുവെച്ച്് പിഷാരടി. ആ സമയത്ത് അദ്ദേഹം അസ്വസ്ഥനായിരുന്നുവെന്നും അവസാനം ക്ലൈമാക്‌സിന്റെ ഒരു ഡയലോഗും കുറച്ച് വരികളും മാത്രമാണ് അദ്ദേഹത്തോട് പറഞ്ഞതെന്നും പിഷാരടി പറഞ്ഞു.

ഫില്‍മി ബീറ്റ് മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പിഷാരടി മനസ്സുതുറന്നത്. കഥ പറയാന്‍ മമ്മൂക്കയെ സമീപിച്ചപ്പോള്‍ അദ്ദേഹം കോഴിക്കോട്ടേക്ക് പോവുകയായിരുന്നു. കോഴിക്കോട് പോകുന്ന വഴിക്ക് എന്നോട് പറഞ്ഞത് ഇടപ്പള്ളിയില്‍ നിന്നും കാറില്‍ കേറുക, ഒരു പറവൂര്‍ കൊടുങ്ങല്ലൂരിനുള്ളില്‍ കഥ പറയണമെന്നാണ്. അപ്പോള്‍ കാറിലിരുന്ന് കഥ കേള്‍ക്കും. കൊടുങ്ങല്ലൂര്‍ ആവുമ്പോള്‍ കഥ പറഞ്ഞ് കഴിഞ്ഞ് എനിക്കിറങ്ങി എന്റെ കാറില്‍ പോകാം,” പിഷാരടി പറഞ്ഞു.

” അമ്മ സംഘടനയുമായി ബന്ധപ്പെട്ട് എന്തോ വിഷയം നടക്കുന്നുണ്ട്. അന്ന് ലാലേട്ടന്റെ വീടിന് മുമ്പില്‍ ആളുകള്‍ കൂടി പ്രകടനം നടക്കുന്നുണ്ടായിരുന്നു. മമ്മൂക്ക ഇത് വാര്‍ത്തയില്‍ കണ്ടതും ആകെ അസ്വസ്ഥനായി. ലാലിന്റെ അമ്മയ്ക്ക് വയ്യാതിരിക്കുകയാണ്. അതിന്റെയിടയില്‍ ഇവന്മാര്‍ വാതില്‍ക്കല്‍ ചെന്ന് പ്രകടനം വിളിക്കുന്നു എന്നൊക്കെ പറഞ്ഞ് മമ്മൂക്ക അസ്വസ്ഥനാവുകയും അദ്ദേഹത്തിന്റെ മൂഡ് ആകെ മാറുകയും ചെയ്തു.

കഥ പറയാന്‍ കോഴിക്കോട് വരെ വന്നാലോ എന്ന് മമ്മൂക്ക എന്നോട് ചോദിച്ചു. അങ്ങനെ ഞാന്‍ കോഴിക്കോട് വരെ പോയി. കോഴിക്കോട് എത്താന്‍ ഏതാണ്ട് പത്ത് കിലോമീറ്റര്‍ ഉള്ളപ്പോഴും കഥ പറഞ്ഞ് തുടങ്ങിയിട്ടുണ്ടായിരുന്നില്ല. വേറെ കാര്യങ്ങളാണ് നമ്മള്‍ സംസാരിച്ചത്. അവസാനം സ്ഥലം എത്താറായപ്പോള്‍ സിനിമയുടെ ക്ലൈമാക്‌സിന്റെ ഒരു ഡയലോഗും കുറച്ച് വരികളും മാത്രം അദ്ദേഹത്തോട് പറഞ്ഞു. പിഷാരടി കൂട്ടിച്ചേര്‍ത്തു.