ഒരു ദിവസം ഞാന്‍ അവര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു, കാമുകന്‍ ആണോ ജോലിയിലെ പ്രശ്നം ആണോ എന്നൊക്കെ അമ്മ ചോദിച്ചു. എന്നാല്‍ അതിനൊന്നും ഉത്തരമില്ലായിരുന്നു: ദീപിക

താന്‍ വിഷാദരോഗത്തിന് അടിപ്പെട്ടിരുന്ന നാളുകളെക്കുറിച്ച് ഓര്‍ത്തെടുത്ത് നടി ദീപിക പദുകോണ്‍. അഭിനയ ജീവിതത്തിന്റെ ഏറ്റവും മികച്ച സമയമായിരുന്നു അത്. ആ ദിനങ്ങളില്‍ താന്‍ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചിരുന്നു. അമ്മയാണ് അവസ്ഥയില്‍ നിന്ന് തിരിച്ചുവരാന്‍ തന്നെ സഹായിച്ചത് എന്നും നടി വ്യക്തമാക്കി. മുംബൈയില്‍ നടന്ന പൊതുപരിപാടിയില്‍ വെച്ചാണ് അവര്‍ മനസ്സുതുറന്നത്.

‘കരിയര്‍ മികച്ച രീതിയില്‍ മുന്നോട്ട് പോകുന്ന സമയമായിരുന്നു അത്. യാതൊരു കാരണവുമായില്ലാതെയാണ് അത്തരം തോന്നലുകള്‍ ഉണ്ടായത്. പലപ്പോഴും തകര്‍ന്നു പോകുന്നുണ്ടായിരുന്നു. ചില ദിവസങ്ങള്‍ എനിക്ക് കിടന്നുറങ്ങാന്‍ തോന്നും. ഉറക്കം ഒരുതരം രക്ഷപ്പെടലായിരുന്നു. ആ ദിവസങ്ങളില്‍ ആത്മഹത്യ ചെയ്യാന്‍ പോലും തോന്നിയിരുന്നു’, ദീപിക ഓര്‍ക്കുന്നു.

മാതാപിതാക്കള്‍ ബാംഗ്ലൂരിലാണ് താമസം. അവര്‍ എന്നെ കാണാന്‍ വരുമ്പോള്‍ ഞാന്‍ അതൊക്കെ മറച്ചു പിടിക്കാന്‍ ശ്രമിക്കുമായിരുന്നു. അവര്‍ മടങ്ങി പോകും മുന്നേ ഒരു ദിവസം ഞാന്‍ അവര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. കാമുകന്‍ ആണോ ജോലിയിലെ പ്രശ്നം ആണോ എന്നൊക്കെ അമ്മ ചോദിച്ചു.

എന്നാല്‍ അതിനൊന്നും എനിക്ക് ഉത്തരമില്ലായിരുന്നു. ഇതൊന്നുമായിരുന്നില്ല കാരണം. തീര്‍ത്തും ശൂന്യമായ ഒരു സ്ഥലത്ത് നിന്നുമാണ് അത് വന്നത്. അമ്മയ്ക്ക് അത് മനസിലായി. ദൈവമാണ് അമ്മയെ അയച്ചത്’, നടി പറഞ്ഞു. കുറച്ച് മാസത്തെ ചികിത്സയ്ക്ക് ശേഷം തന്റെ അവസ്ഥയില്‍ മാറ്റമുണ്ടായെന്നും ദീപിക കൂട്ടിച്ചേര്‍ത്തു.