ഞാനും  ഒരു കുട്ടിയെ പോലെയാണ് അദ്ദേഹത്തോടു പെരുമാറിയത്; മോദിയുമായുളള കൂടിക്കാഴ്ചയെ കുറിച്ച് മോഹൻലാൽ

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ വിസ്മയത്തെ കുറിച്ച് നടൻ മോഹൻലാൽ .

‘‘അദ്ദേഹം എന്നെ ‘മോഹൻജി’ എന്നാണ് വിളിച്ചത്. ഞങ്ങൾ രാഷ്ട്രീയത്തെ കുറിച്ച് സംസാരിച്ചിട്ടേയില്ല. കൗതുകത്തോടെ ഞാൻ പറയുന്ന കാര്യങ്ങൾ കേട്ടിരുന്നു. സിനിമയിൽ നാൽപത്തൊന്നു വർഷമായെന്നു പറഞ്ഞപ്പോൾ അ തു വലിയ അദ്ഭുതമായി. ഞാൻ അഭിനയിച്ച സംസ്കൃത നാടകമായ കർണഭാരത്തെ കുറിച്ച് പറഞ്ഞു.

ശ്രീകൃഷ്ണ ജയന്തി ദിവസമാണു ഞാൻ അദ്ദേഹത്തെ   കാണുന്നത്. ആ ദിവസത്തെ കുറിച്ച് ഒാർക്കാതെയാണെങ്കിലും ഗുരുവായൂരിലെ മരപ്രഭുവിന്റെ രൂപമാണ് മോദിജിക്ക് സമ്മാനിച്ചത്. വനിതയുമായുള്ള അഭിമുഖത്തിൽ അദ്ദേഹം പറയുന്നു.

കേരളത്തെ കുറിച്ച് ഒരുപാടു സംസാരിച്ചു. വിശ്വശാന്തി ഫൗണ്ടേഷനെ കുറിച്ചും  അതിന്റെ ലക്ഷ്യങ്ങളെ കുറിച്ചും  പറഞ്ഞു. എന്റെ സ്വപ്നമായ ഹോളിസ്റ്റിക് യോഗ സെന്ററിനെ കുറിച്ചു പറഞ്ഞപ്പോൾ‌ ‘മോഹൻജി ഞാൻ യോഗയുടെ ഒരു ബിഗ് ഫാൻ ആണെന്നായിരുന്നു മറുപടി.’ അതിനുള്ള സഹായങ്ങൾ ചെയ്യാമെന്നും പറഞ്ഞു.

ഒരിക്കൽ പോലും  രാഷ്ട്രീയം  കടന്നു വന്നില്ല. ആ സമയത്ത് ഒരു കുട്ടിയുടെ കൗതുകത്തോടെ അദ്ദേഹം കാര്യങ്ങൾ ചോദിക്കുകയായിരുന്നെന്ന് എനിക്കു തോന്നി. രാഷ്ട്രീയത്തെ കുറിച്ച് എനിക്കൊരറിവും ഇല്ലാത്തതു കൊണ്ട് അതിനെ കുറിച്ച്  പറയാനൊന്നുമില്ലായിരുന്നു. ഞാനും  ഒരു കുട്ടിയെ പോലെയാണ് അദ്ദേഹത്തോടു പെരുമാറിയത്.