മാനുഷിയ്ക്ക് കങ്കണയുടെ അഭിനന്ദനങ്ങള്‍; 'മുഴുവന്‍ ഇന്ത്യക്കാരുടെയും അഭിമാനമുയര്‍ത്തിയവള്‍'

17 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് ലോക സുന്ദരിപ്പട്ടം എത്തിച്ച ഹരിയാന സ്വദേശി മാനുഷി ഛില്ലര്‍ക്ക് ബോളിവുഡ് ക്വീന്‍ കങ്കണ റണൗത്തിന്റെ അഭിനന്ദനങ്ങള്‍. ഇന്ത്യയുടെ ഫിനാലെ വേദിയില്‍ വെച്ചാണ് കങ്കണ മാനുഷിയെ അഭിനന്ദിച്ചത്.

2017 ലെ ലോക സുന്ദരിപ്പട്ടം.. മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ് മാനുഷി ഛില്ലര്‍. 108 മത്സരാര്‍ഥികളെ പിന്തള്ളിയാണ് മാനുഷിയുടെ കിരീട നേട്ടം. ലോക സുന്ദരിപ്പട്ടം ചൂടുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി.

മാനുഷി ഛില്ലറിന്റെ നേട്ടത്തില്‍ തനിക്ക് വളരെയധികം അഭിമാനം തോന്നുന്നുവെന്ന് അവര്‍ പറഞ്ഞു. അവള്‍ ഒരു വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥിനിയാണ്. ഉയര്‍ന്ന വിദ്യാഭ്യാസം നേടിയിട്ടുണ്ട്. വളരെ മിടുക്കിയായ ഒരു പെണ്‍കുട്ടി. അതുമാത്രമല്ല അവള്‍ വരുന്നത് വളരെ ചെറിയ ഒരു നഗരത്തില്‍ നിന്നാണ്, സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് പേരുകേട്ട ഹരിയാനയില്‍ നിന്ന്.

മുഴുവന്‍ ഇന്ത്യക്കാരുടെയും അഭിമാനമുയര്‍ത്തിയവളാണ് മാനുഷി, നമ്മുടെ രാജ്യത്തെ ഇത്രയും തേജ്വസിയായ ഒരു പെണ്‍കുട്ടിയോട് നമ്മുടെ കൃതഞ്ജത പ്രകടിപ്പിക്കാന്‍ പോലും വാക്കുകളില്ല. കങ്കണ പറഞ്ഞു. മാനുഷിക്കൊപ്പം മിസ്റ്റര്‍ വേള്‍ഡ് രോഹിത് ഖണ്ഡല്‍വാലിനെയും കങ്കണ അഭിനന്ദിച്ചു.

2016 ലെ ലോക സുന്ദരി പ്യൂര്‍ട്ടോ റിക്കോയിലെ സ്റ്റെഫാനി ഡെല്‍ വല്ലേയാണ് മാനുഷി ഛില്ലറെ കിരീടം അണിയിച്ചിരുന്നത്. ഡോക്ടര്‍മാരായ ദമ്പതികളുടെ മകളാണ് ഹരിയാന സ്വദേശനിയായ മാനുഷി. ഡല്‍ഹിയിലെ സെന്റ് തോമസ് സ്‌കൂള്‍, സോനെപ്പട്ടിലെ ഭഗത് ഭൂല്‍ സിങ് വനിതാ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്.

ഇന്‍ഡോനീഷ്യ, റഷ്യ, ഇംഗ്ലണ്ട്, കൊറിയ, ജമൈക്ക, മെക്സിക്കോ, ദക്ഷിണാഫ്രിക്ക, ഇന്ത്യ, കെനിയ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരാണ് ടോപ്പ് ടെണ്‍ സെമി ഫൈനലിസ്റ്റുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടത്. ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഇന്ത്യ, കെനിയ, മെക്സിക്കോ എന്നീ രാജ്യങ്ങളില്‍നിന്നുള്ള അഞ്ചുപേരാണ് ഫൈനലില്‍ മാറ്റുരച്ചത്.