ഹിന്ദുവീടുകളില്‍ നിന്ന് ഭക്ഷണം കഴിക്കരുതെന്ന് പറയുന്ന മുസ്ലിം മതപണ്ഡിതരെ നമ്മള്‍ ഒറ്റപ്പെടുത്തണം: മാമുക്കോയ

ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വര്‍ഗീയ ചിന്ത പൂര്‍ണമായി മാറണമെന്ന് നടന്‍ മാമുക്കോയ. ഓണാഘോഷത്തിന് ഹിന്ദു വീടുകളില്‍ നിന്ന് ആഹാരം കഴിക്കരുതെന്നും പാട്ട് പാടരുതെന്നും പ്രസംഗിക്കുന്ന മുസ്ലിം മതപണ്ഡിതരെ ഒറ്റപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് സ്പര്‍ശം പാലിയേറ്റീവ് കെയര്‍ സൊസൈറ്റി സംഘടിപ്പിച്ച സ്വാന്തന സ്പര്‍ശം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിലവിളക്ക് കത്തിക്കുന്നതിനെ പോലും എതിര്‍ക്കുന്നവരുണ്ട്. ജാതീയതയുടെയും മതത്തിന്റെയും പേരിലുള്ള വര്‍ഗീയ ചിന്ത മനസ്സില്‍ നിന്ന് പോയാലേ നാം നന്നാകൂവെന്ന് അദ്ദേഹം വ്യക്തമാക്കി.

ആര്‍എസ്എസിന്റെ പേരില്‍ തനിക്കെതിരെ ബോര്‍ഡ് വെച്ചതിനാല്‍ കണ്ണൂരില്‍ പങ്കെടുക്കേണ്ടിയിരുന്ന പരിപാടി ഉപേക്ഷിച്ചു. എത്തിയാല്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കിയത്. പരിപാടിയില്‍ പങ്കെടുക്കണമെന്ന് ബിജെപി നേതാക്കാള്‍ അഭ്യര്‍ഥിച്ചെങ്കിലും അങ്ങോട്ടില്ലെന്ന് തീരുമാനിച്ചെന്നും മാമുക്കോയ കൂട്ടിച്ചേര്‍ത്തു.