ഇബ്രാഹീം നമ്രീദ് എന്ന അറബ് മനുഷ്യനും ഞാനും തമ്മില്‍ എന്ത് ? അറബിക്കടലിന്റെ ഇക്കരയിരുന്ന് ഞാന്‍ നിന്നെ ഓര്‍ക്കുന്നു ,ആദരാഞ്ജലികളോടെ..; ഒരു സൗഹൃദത്തിന്റെ കഥ പറഞ്ഞ് ലാല്‍ജോസ്

സംവിധായകന്‍ ലാല്‍ജോസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറലാകുകയാണ്. തന്റെ പുതിയ ചിത്രം മയാവുവിന്റെ ലൊക്കേഷന്‍ തേടി റാസല്‍ഖൈമയിലൂടെ അലയുമ്പോള്‍ ലഭിച്ച ഒരു സൗഹൃദത്തിന്റെ കഥയാണ് സംവിധായകന്‍ പങ്കുവെച്ചിരിക്കുന്നത്.

ലാല്‍ ജോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഇബ്രാഹീം നമ്രീദ് എന്ന അറബ് മനുഷ്യനും
ഞാനും തമ്മില്‍ എന്ത് ?
പരിചയപ്പെട്ടു മാസങ്ങള്‍ക്കുള്ളില്‍ മറുലോകത്തേക്ക് മാഞ്ഞു പോയൊരാള്‍ നമ്മളില്‍ എത്ര ബാക്കി വക്കും ?
പല ദീര്‍ഘ സൗഹൃദങ്ങളും കൊഴിച്ചിട്ട് പോയതിനെക്കാള്‍ കൂടുതല്‍ ഓര്‍മ്മകള്‍ !
മ്യാവു വിന് ലൊക്കേഷന്‍ തേടി റാസെല്‍ ഖൈമയില്‍ അലയുമ്പോള്‍ യാദൃശ്ചയാ കിട്ടിയ സൗഹൃദമാണ്. അയാള്‍ കാട്ടി തന്ന മനോഹരമായ ഇടങ്ങളിലാണ് മ്യാവു ഷൂട്ട് ചെയ്തത്. അയാളുടെ വണ്ടിയാണ് സൗബിന്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രം ദസ്തക്കീറിന്റെ വണ്ടിയായത്.അയാളുടെ അടുക്കളയില്‍ പാകം ചെയ്ത സ്‌നേഹം പല ദിവസങ്ങളിലും ലൊക്കേഷനില്‍ ഉള്ളവരെയെല്ലാം ഊട്ടി. എന്നെ കാണുമ്പോഴൊക്കെ വരിഞ്ഞു മുറുക്കും പോലെ കെട്ടിപ്പിടിക്കും. അന്നേ അറിയാമായിരുന്നു. മഹാരോഗത്തിന് ചികിത്സയിലാണെന്ന്. മ്യാവു വിന്റെ ആദ്യ ടീസര്‍ റിലീസ് ആയ ദിവസം ഇബ്രാഹിം പോയി. ഒരു ദൗത്യം കൂടി പൂര്‍ത്തിയാക്കിയിട്ട് എന്ന പോലെ. പ്രിയ സുഹൃത്തേ അറബിക്കടലിന്റെ ഇക്കരയിരുന്ന് ഞാന്‍ നിന്നെ ഓര്‍ക്കുന്നു. ആദരാഞ്ജലികളോടെ