ജോജുവിന് എതിരായ 'ഗുണ്ട' പരാമര്‍ശം: ശക്തമായ പ്രതിഷേധമുണ്ടെന്ന് ബി. ഉണ്ണിക്കൃഷ്ണന്‍

വഴി തടഞ്ഞുള്ള കോണ്‍ഗ്രസ് സമരത്തിനെതിരെ പരസ്യമായി പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിനെ തെരുവുഗുണ്ടയെന്ന് വിളിച്ചത് പ്രതിഷേധാര്‍ഹമെന്ന് ഫെഫ്ക പ്രസിഡന്റ് ബി. ഉണ്ണികൃഷ്ണന്‍.

നടന്റെ വാഹനം തല്ലിത്തകര്‍ത്തത് ഒരുതരത്തിലും ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹത്തെ ഗുണ്ട എന്ന് വിളിച്ച കെപിസിസി പ്രസിഡന്റിൻറെ പരാമര്‍ശം തികച്ചും അപലപനീയമാണെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

‘വണ്ടിയുടെ അരികില്‍ കിടക്കുന്ന രോഗിയുടെ അവസ്ഥ ചൂണ്ടിക്കാണിക്കാനാണ് ജോജു ശ്രമിച്ചത്. ഇങ്ങനെയൊരു പ്രശ്‌നത്തില്‍ ഇടപെടുമ്പോള്‍ അതിന് വൈകാരികമായ തലമുണ്ട്. അവിടെ വാക്കേറ്റം ഉണ്ടാകുന്നതും സ്വാഭാവികം. രണ്ട് കാര്യങ്ങളില്‍ സിനിമാപ്രവര്‍ത്തകര്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്. ഒന്ന്, അദ്ദേഹത്തിന്റെ വാഹനം തല്ലിത്തകര്‍ത്തു.

രണ്ട്, ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിന്റെ മനസ്സ് കീഴടക്കിയ കലാകാരനെ ‘ഗുണ്ട’ എന്ന് കെപിസിസി പ്രസിഡന്റ് വിശേഷിപ്പച്ചത്. ആ പ്രതിഷേധം ഞങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം പ്രതിപക്ഷ നേതാവിനോട് സംസാരിച്ചു. വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ട് ജോജുവിനെ വിളിക്കുമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചിട്ടുണ്ട്.’-ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു