പെണ്ണ് കാണാന്‍ പോയപ്പോള്‍ അവള്‍ എന്റെ മുഖത്ത് നോക്കിയില്ല; നോക്കിയാല്‍ വിവാഹം നടക്കില്ലായിരുന്നു: ഇന്ദ്രന്‍സ്

കോസ്റ്റിയൂം ഡിസൈനറായി സിനിമാ ജീവിതം തുടങ്ങിയ ഇന്ദ്രന്‍സ് പില്‍ക്കാലത്ത് മലയാളത്തിലെ ശ്രദ്ധേയനായ നടനും കോമേഡിയനുമൊക്കെയായി മാറി. അടുത്തിടെ താരത്തിന് മികച്ചനുള്ള സംസ്ഥാന പുരസ്‌കാരം വരെ ലഭിച്ചിരുന്നു. ഇപ്പോഴിതാ ഭാര്യ ശാന്തയെ പെണ്ണ് കാണാന്‍ പോയതിനെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ ഇന്ദ്രന്‍സ് തുറന്ന് പറഞ്ഞിരിക്കുകയാണ്.

കല്യാണം കഴിക്കാന്‍ വേണ്ടി ഞാന്‍ കുറേ അലഞ്ഞ് നടന്നിരുന്നു. മനസില്‍ പ്രണയവിവാഹം തന്നെയാണ്. പക്ഷേ അങ്ങനെ ആരെയും ഒത്തില്ല. അന്ന് അച്ഛനൊക്കെ അവിടെ ഉള്ളത് കൊണ്ട് മുഖത്ത് നോക്കിയില്ല. അല്ലാര്‍ന്നേല്‍ മുഖത്ത് നോക്കിയാല്‍ ഇത് നടക്കില്ലായിരുന്നുവെന്ന് ഇന്ദ്രന്‍സ് പറയുന്നു. പെണ്ണ് കാണാന്‍ പോയത് ഇപ്പോഴും ഓര്‍മ്മയുണ്ട്. അവരുടെ വീടിന്റെ നടയിലൂടെ കേറി ഇറങ്ങി അടുത്തുള്ള വീട്ടിലെല്ലാം പെണ്ണ് കണ്ടിട്ടുണ്ട്. ഏറ്റവും ലാസ്റ്റാണ് അവിടെ പോകുന്നത്. ആദ്യമേ ഇവിടെ വന്നിരുന്നെങ്കില്‍ ബാക്കി എവിടെയും പോവേണ്ടി വരില്ലായിരുന്നു.

പോയതൊക്കെ അവരുടെ ബന്ധുക്കളാണ്. എല്ലാം അറിയുന്നുണ്ട്. അന്ന് സിനിമയില്‍ കോസ്റ്റിയൂമിന്റെ നല്ല തിരക്കുണ്ട്. അതുകൊണ്ട് തന്നെ സിനിമാക്കാരനായാല്‍ ശ്രദ്ധിക്കണമെന്ന് ഇവരുടെ ബന്ധുക്കള്‍ സൂചിപ്പിച്ചിരുന്നു. ചിലപ്പോള്‍ മദ്രാസില്‍ വേറെ ഭാര്യയും മക്കളുമൊക്കെ ഉണ്ടാവുമെന്നൊക്കെ പറഞ്ഞിട്ടുണ്ട്. പിന്നെ ഞാന്‍ പെന്‍സില്‍ പോലെ ഇരിക്കുന്നു, ഈര്‍ക്കിലി പോലെയാണ് എന്നൊക്കെ പലരും പറഞ്ഞിട്ടുണ്ട്. ശരിക്കും പെണ്ണ് കാണാന്‍ പോയ ദിവസം എന്നെ ഭാര്യ കണ്ടിട്ടില്ല. പിന്നീടാണ് കാണുന്നത്.

ചായ കൊണ്ട് വന്ന് വെച്ചിട്ട് പോയി എന്നല്ലാതെ അച്ഛനും ചേട്ടനുമൊക്കെ നില്‍ക്കുന്നത് കൊണ്ട് നിവര്‍ന്ന് നിന്ന് നോക്കാനുള്ള ധൈര്യം ഇല്ലായിരുന്നു. അന്ന് നേരെ നോക്കിയിരുന്നെങ്കില്‍ അമ്മയോട് കരഞ്ഞ് പറഞ്ഞിട്ടാണെങ്കിലും കല്യാണം നടത്തില്ലായിരുന്നുവെന്ന് ഭാര്യ ഇടയ്ക്ക് പറയും. ഇപ്പോള്‍ ഏറ്റവും നല്ല ഭാര്യ ശാന്ത ആണെന്ന് തോന്നുന്നുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് വേറെ ഭാര്യ ഇല്ലാത്തത് കൊണ്ട് അങ്ങനെ തോന്നുന്നുവെന്ന കിടിലന്‍ മറുപടിയാണ് ഇന്ദ്രന്‍സ് നല്‍കിയത്.