മോഹന്‍ലാലിന് വില്ലനായി ഹരീഷ് പേരടി; കുറിപ്പ് പങ്കുവെച്ച് താരം

മലയാളി സിനിമാ ചരിത്രത്തില്‍ ഇടം പിടിച്ച ഓളവും തീരവും അമ്പത്തിമൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം പുനഃസൃഷ്ടിക്കുകയാണ് പ്രിയദര്‍ശന്‍. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ഓളവും തീരവും.

മധു അവതരിപ്പിച്ച ബാപ്പുട്ടി എന്ന കഥാപാത്രത്തെ മോഹന്‍ലാല്‍ അവതരിപ്പിക്കുമ്പോള്‍ ജോസ് പ്രകാശ് അനശ്വരമാക്കിയ കുഞ്ഞാലിയെന്ന പ്രതിനായക വേഷം കൈകാര്യം ചെയ്യുന്നത് ഹരീഷ് പേരടിയാണ്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനു മുന്‍പ് ജോസ് പ്രകാശിന്റെ അനുഗ്രഹം വാങ്ങാന്‍ അദ്ദേഹത്തിന്റെ കല്ലറയില്‍ പൂക്കള്‍ വയ്ക്കുകയും എംടി വാസുദേവന്‍ നായരെ വീട്ടില്‍ പോയി സന്ദര്‍ശിക്കുകയും ചെയ്ത സന്തോഷം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് ഹരീഷ് പേരടി.

ഹരീഷിന്റെ വാക്കുകള്‍
1969-മലയാള സിനിമയെ പൂര്‍ണ്ണമായും സ്റ്റുഡിയോയില്‍ നിന്ന് മോചിപ്പിച്ച എം.ടി.സാറിന്റെയും P.N.മേനോന്‍സാറിന്റെയും ഓളവും തീരവും ഇറങ്ങിയ വര്‍ഷം…ഈ പാവം ഞാന്‍ ജനിച്ച വര്‍ഷം…53 വര്‍ഷങ്ങള്‍ക്കുശേഷം പ്രിയന്‍ സാര്‍ ആ സിനിമ പുനര്‍നിര്‍മ്മിക്കുകയാണ് …മധുസാര്‍ ചെയ്ത ബാപ്പുട്ടിയെ നമ്മുടെ പ്രിയപ്പെട്ട ലാലേട്ടന്‍ പരകായപ്രവേശം ചെയ്യുന്നു…ജോസ് പ്രകാശ്‌സാര്‍ ചെയ്ത കുഞ്ഞാലിയെന്ന പ്രതിനായകന് ‘എന്റെ മനസ്സില്‍ ഹരീഷിന്റെ മുഖമാണെന്ന്’ പ്രിയന്‍സാര്‍ വിളിച്ചു പറഞ്ഞ ആ രാത്രി ഞാന്‍ ഉറങ്ങിയില്ല…ഇത്തരം ബഹുമതികള്‍ കിട്ടുമ്പോള്‍ എങ്ങിനെ ഉറങ്ങും…അഭിനയം എന്ന കല ഭൗതികമായ വ്യായാമങ്ങള്‍ മാത്രമല്ല..കഥാപാത്രത്തിന്റെ മനസ്സിലേക്ക് കുടിയേറാന്‍ ചില ആത്മിയ സഞ്ചാരങ്ങള്‍ കൂടി വേണം എന്ന് വിശ്വസിക്കുന്ന അഭിനേതാവ് എന്ന നിലക്ക്..

ഇന്ന് നേരെ ജോസ് പ്രകാശ്‌സാറിന്റെ മകന്‍ രാജേട്ടനെയും(ഈ ഫോട്ടോയില്‍ കാണുന്ന ആള്‍) കൂട്ടി പള്ളി സെമിത്തേരിയിലെ സാറിന്റെ കല്ലറക്കുമുന്നില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ച് അനുവാദം വാങ്ങി…അനുഗ്രഹം വാങ്ങി…ഒട്ടും താമസിക്കാതെ കഥയുടെ കുലപതി എം.ടി സാറിന്റെ വീട്ടിലെത്തി..കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങളെയും കാലത്തെയും മനസ്സിലാക്കാനുള്ള ഒരു എളിയ ശ്രമവും നടത്തി…അധികം സംസാരിക്കാത്ത എം.ടി സാര്‍ ഇന്ന് എന്നോട് പതിവില്‍ കവിഞ്ഞ് സജീവമായപ്പോള്‍ അത് വാക്കുകള്‍കൊണ്ട് വിവരിക്കാന്‍ പറ്റാത്ത അനുഭവമായി…എം.ടി സാറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘കുടുക്കില്ലാത്ത ട്രൗസറില്‍ വാഴനാര് കൂട്ടി ക്കെട്ടി’ അഭിനയത്തിന്റെ വലിയ ലോകത്തെ സ്വപ്നം കണ്ട് ഓടിയ ആ സ്‌ക്കൂള്‍ നാടകക്കാരന് ഇതിലും വലിയ അനുഗ്രഹം എവിടുന്ന് കിട്ടാന്‍…പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും മാത്രം പ്രതീക്ഷിച്ചുകൊണ്ട് ….ഹരീഷ് പേരടി…