മേലാല്‍ ഈ തെമ്മാടിത്തരം ആവര്‍ത്തിക്കരുത്; രഞ്ജിത്തിനെതിരെ കൂവലും കുരയുമായി ഹരീഷ് പേരടി

സംവിധായകന്‍ രഞ്ജിത്തിനെതിരെ കൂവിയും കുരച്ചും ഹരീഷ് പേരടിയുടെ പ്രതിഷേധം. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു രഞ്ജിത്തിനെതിരെ ഹരീഷ് രംഗത്തെത്തിയത്. താനടക്കമുള്ള പൊതുജനങ്ങളുടെ നികുതിപ്പണം കൊണ്ട് നടത്തുന്ന ചലച്ചിത്ര മേളയില്‍ പ്രതിഷേധിച്ചവരെ പട്ടികളുമായി ഉപമിച്ച രഞ്ജിതിന്റെ മാടമ്പിത്തരത്തിനെതിരെയുള്ള പ്രതിഷേധമാണ് ഈ കൂവലും കുരയും എന്ന് പറഞ്ഞുകൊണ്ടാണ് ഹരീഷ് വീഡിയോ തുടങ്ങുന്നത്.

കൂവിയതിന് പിന്നാലെ രണ്ടുമൂന്ന് തവണ കുരച്ചതിന് ശേഷം മേലാല്‍ ഈ തെമ്മാടിത്തരം ആവര്‍ത്തിക്കരുത് എന്ന താക്കീതും നല്‍കിയ ശേഷമാണ് ഹരീഷ് വീഡിയോ അവസാനിപ്പിച്ചത്. ആള്‍ക്കൂട്ട പ്രതിഷേധം നായ്ക്കള്‍ കുറയ്ക്കുന്നത് പോലെയാണെന്ന രഞ്ജിത്തിന്റെ പ്രസ്താവന വിവാദമായിരിക്കെയാണ് ഹരീഷ് രംഗത്തെത്തിയത്.

27ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന വേദിയിലാണ് രഞ്ജിത്തിന് കൂവല്‍ നേരിടേണ്ടി വന്നത്. ടിക്കറ്റ് കിട്ടാത്ത ഡെലിഗേറ്റുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്നാല്‍, എസ്എഫ്ഐയിലൂടെ കടന്നു വന്ന തനിക്ക് കൂവല്‍ പുത്തരിയല്ലെന്നായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം.

1976ല്‍ എസ്എഫ്ഐയില്‍ തുടങ്ങിയതാണ് ജീവിതം. അതുകൊണ്ട് ഇതൊന്നും ഒരു വിഷയമൊന്നും അല്ല. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ സ്ട്രീമിങ്ങിനിടെ ഡെലിഗേറ്റുകള്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. സീറ്റ് കിട്ടാതെ പോയതിനും നടത്തിപ്പിലെയും ഓണ്‍ലൈന്‍ ബുക്കിങ്ങിലെയും പരാതികള്‍ ചൂണ്ടിക്കാട്ടി ആയിരുന്നു പ്രതിഷേധം ഉയര്‍ന്നത്.