അഞ്ചാറ് വര്‍ഷമായി ജയറാം എന്നോട് സംസാരിക്കാറില്ല, അന്ന് എന്നോട് കാണിച്ച നടന്റെ നന്ദിയാണ് എന്റെ സിനിമകള്‍: രാജസേനന്‍

വര്‍ഷങ്ങളായി ജയറാം തന്നോട് സംസാരിക്കാറില്ലെന്ന് സംവിധായകന്‍ രാജസേനന്‍. 1991ല്‍ പുറത്തിറങ്ങിയ ‘കടിഞ്ഞൂല്‍ കല്യാണം’ എന്ന സിനിമ മുതല്‍ 2006ല്‍ പുറത്തിറങ്ങിയ ‘മധു ചന്ദ്രലേഖ’ വരെ 16 ഓളം സിനിമകള്‍ ജാസേനന്‍-ജയറാം കോംമ്പോയില്‍ എത്തിയിട്ടുണ്ട്.

ഇപ്പോള്‍ സംസാരിക്കാറില്ലെങ്കിലും അന്നത്തെ നല്ല ഓര്‍മ്മകള്‍ ഇപ്പോഴുമുണ്ട് എന്നാണ് സംവിധായകന്‍ പറയുന്നത്. ജയറാമിനൊപ്പം 16 സിനിമകള്‍ ചെയ്തിട്ടുണ്ട്. കടിഞ്ഞൂല്‍ കല്യാണം ചെയ്യുന്ന സമയത്ത് ജയറാമിനെ വച്ചൊരു സിനിമ ചെയ്യുക എന്നൊക്കെ പറഞ്ഞാല്‍ പലരും പിന്മാറുന്ന ഒരു കാലഘട്ടമാണ്.

ആ കാലഘട്ടത്തില്‍ താനും ഒന്നുമല്ലാതെ ഇരിക്കുന്നു. ജയറാമും ഒന്നുമല്ലാതെ ഇരിക്കുകയാണ്. തങ്ങള്‍ കഷ്ടപ്പെട്ട് തന്നെ ഒരുമിച്ചുണ്ടാക്കിയ സിനിമയാണ്. അന്ന് ജയറാമും കഷ്ടപ്പെട്ടിട്ടുണ്ട്. ഒരു നിര്‍മ്മാതാവിനെ കണ്ടെത്താനൊക്കെ പുള്ളിയും ശ്രമിച്ചിട്ടുണ്ട്. കുറച്ച് പൈസയൊക്കെ പുള്ളി തന്നിട്ടുണ്ട്.

കടിഞ്ഞൂല്‍ കല്യാണത്തിന്റെ സമയത്ത് ജയറാം തന്നോട് കാണിച്ച സ്‌നേഹത്തിന്റെ നന്ദിയാണ് പിന്നീട് താന്‍ ചെയ്ത പതിനഞ്ച് സിനിമകളിലൂടെ അദ്ദേഹത്തിന് കൊടുത്തത്. അത്രയും വലിയ സമ്മാനം തനിക്ക് അദ്ദേഹത്തിന് കൊടുക്കാന്‍ പറ്റി എന്നുള്ളതാണ്.

കടിഞ്ഞൂല്‍ കല്യാണം കഴിഞ്ഞ് ‘അയലത്തെ അദ്ദേഹം’ മുതല്‍ ‘കനക സിംഹാസനം’ വരെയുള്ള സിനിമകളില്‍ ഒന്നോ രണ്ടോ സിനിമകള്‍ മാത്രമാണ് ആവറേജ് ആയി പോയത്. ബാക്കിയെല്ലാം നൂറും നൂറ്റി ഇരുപതും നൂറ്റമ്പതും ദിവസം ഓടിയ സിനിമകളാണ്.

ഇപ്പോള്‍ വാസ്തവത്തില്‍ തങ്ങള്‍ നല്ല സൗഹൃദത്തില്‍ അല്ല. അഞ്ചാറ് വര്‍ഷമായിട്ട് തമ്മില്‍ സംസാരിക്കാറ് പോലുമില്ല. എങ്കിലും ആ ദിവസങ്ങള്‍ ഇപ്പോഴും ഓര്‍ക്കാവുന്ന നല്ല ദിവസങ്ങളും മുഹൂര്‍ത്തങ്ങളും ആയിരുന്നു എന്നാണ് ഒരു അഭിമുഖത്തില്‍ രാജസേനന്‍ പറയുന്നത്.