മുരളിക്ക് ശേഷം ലാല്‍: മൂക്കോടന്‍ ഈനാശുവിനെ കുറിച്ച് പ്രിയാനന്ദന്‍

മികച്ച പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ് പ്രിയാനന്ദന്‍ ചിത്രം “സൈലന്‍സര്‍”. ലാല്‍ ആണ് ചിത്രത്തില്‍ മൂക്കോടന്‍ ഈനാശു എന്ന കഥാപാത്രമായി വേഷമിടുന്നത്. മുരളി എന്ന നടന് ശേഷം കഥാപാത്രത്തിന്റെ ഏത് അവസ്ഥയും കൃത്യമായി അവതരിപ്പിക്കുന്ന നടന്‍ ലാല്‍ തന്നെയെന്ന് ഈനാശുവിനെ കണ്ടാല്‍ മനസിലാകും എന്നാണ് പ്രിയാനന്ദന്‍ പറയുന്നത്.

“”വൈശാഖന്‍ മാഷ് എഴുതിയ കഥ സിനിമയാക്കണമെന്ന് ആലോചിച്ചപ്പോള്‍, തൃശൂര്‍കാരന്‍ ഈനാശു എന്ന കഥാപാത്രത്തെ പുറമേ എന്ന് നോക്കുമ്പോള്‍ വളരെ ദാര്‍ഷിഠ്യവും പക്ഷേ ഉള്ളു നിറയെ സ്‌നേഹവുമൊക്കെയുള്ള ഒരു ക്യാരക്ടര്‍ എന്ന നിലയില്‍ നോക്കിയപ്പോള്‍ അത് ലാല്‍ സാറിനെ തന്നെയാണ് ആദ്യമായിട്ടും അവസാനമായിട്ടും തീരുമാനിച്ചത്. ശരീരവും രൂപവും ഏറ്റവും അനുയോജ്യമായിരുന്നുവെന്ന് സിനിമ തെളിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം മുരളി എന്ന നടന് ശേഷം എന്റെ സിനിമയില്‍ കഥാപാത്രത്തിന്റെ ഏത് അവസ്ഥയും അതിന്റെ കൃത്യമായ രൂപത്തില്‍ കാണുകയും അവതരിപ്പിക്കുകയും ചെയ്തിട്ടുള്ള നടന്‍ ലാല്‍ സാര്‍ തന്നെയാണ് എന്ന് ഈനാശുവിന്റെ പെര്‍ഫോമന്‍സ് കണ്ടാല്‍ ആര്‍ക്കും മനസിലാകും”” എന്ന് പ്രിയാനന്ദനന്‍ സൗത്ത്‌ലൈവിനോട് പറഞ്ഞു.

പഴയ തലമുറയുടെയും പുതിയ തലമുറയുടെയും അഭിരുചികളും പൊരുത്തക്കേടുകളുമാണ് സൈലന്‍സര്‍ ചര്‍ച്ച ചെയ്യുന്നത്. പ്രിയനന്ദനന്റെ “പാതിരാക്കാല”ത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയ പി.എന്‍ ഗോപീകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ചിട്ടുള്ളത്. പ്രിയനന്ദനന്റെ മകന്‍ അശ്വഘോഷനാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.