'സെറ്റില്‍ എല്ലാവര്‍ക്കും കോവിഡ്, രണ്ടു പേര്‍ മരിച്ചു, ടൊവിനോയ്ക്ക് പരിക്കും'; മിന്നല്‍ മുരളിയുടെ ഷൂട്ടിംഗ് തളര്‍ത്തിയെന്ന് ബേസില്‍ ജോസഫ്

കോവിഡ് കാലത്ത് കഷ്ടപെട്ടാണ് ‘മിന്നല്‍ മുരളി’യുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതെന്ന് സംവിധായകന്‍ ബേസില്‍ ജോസഫ്. ഇത്രയും പ്രതിസന്ധികളിലൂടെ കടന്നു പോയൊരു ചിത്രം താന്‍ മുമ്പ് ചെയ്തിട്ടില്ല എന്നാണ് ബേസില്‍ മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ രണ്ടു തവണയാണ് ലോക്ഡൗണ്‍ വന്നത്.

111 ദിവസം നീണ്ടതായിരുന്നു സിനിമയുടെ ഷൂട്ടിംഗ്. ഇതിനിടയിലായിരുന്നു രണ്ടു തവണ ലോക്ഡൗണ്‍ വന്നത്. ഈ സമയങ്ങളില്‍ നിരവധി പ്രശ്‌നങ്ങളുണ്ടായി. ആലുവയിലെ സിനിമാ സെറ്റ് തകര്‍ത്തതായിരുന്നു ആദ്യത്തെ പ്രശ്‌നം. സെറ്റില്‍ തങ്ങള്‍ക്ക് എല്ലാവര്‍ക്കും കോവിഡ് വന്നു. തങ്ങളോടൊപ്പം ഉണ്ടായിരുന്ന രണ്ടു പേരുടെ വിയോഗം തളര്‍ത്തി.

സംവിധായകനും എഴുത്തുകാരനുമായ പി. ബാലചന്ദ്രന്‍ സാറും വയനാട്ടില്‍ നിന്നുള്ള അച്ചന്‍കുഞ്ഞു ചേട്ടനും. രണ്ടു പേരുടെയും ഡബ്ബിംഗ് പോലും പൂര്‍ത്തിയാക്കും മുമ്പായിരുന്നു ഇത്. നായകന്‍ ടൊവിനോയ്ക്ക് പരിക്ക് പറ്റി. ഇത്രയുമൊക്കെ പ്രതിസന്ധികളിലൂടെ കടന്നുപോയൊരു ചിത്രം മുമ്പ് ചെയ്തിട്ടില്ല.

എന്നാല്‍ ഒരു മല്ലു സൂപ്പര്‍ ഹീറോയെ അവതരിപ്പിക്കാനുള്ള ദൗത്യം വെല്ലുവിളിയായി ഏറ്റെടുക്കുകയായിരുന്നു. ഒട്ടേറെ പരിമിതികളുണ്ടെങ്കിലും കോവിഡ് കാലത്തും സിനിമയ്ക്ക് വേണ്ട ഒരു ഘടകങ്ങളിലും വിട്ടുവീഴ്ച ചെയ്തിട്ടില്ല. മൂകൊവിഡ് മറ്റൊരു തരത്തില്‍ അനുഗ്രഹമായിട്ടുമുണ്ട്.

ചിത്രീകരണം ഇത്രയും നീണ്ടു പോയതിനാല്‍ പല സമയങ്ങളിലായി ടൊവിനോയുടെ പല തരത്തിലുള്ള ഗെറ്റപ്പുകള്‍ ഉപയോഗിക്കാന്‍ കഴിഞ്ഞു. അത് സിനിമയ്‌ക്കൊരു നേട്ടമാണ്. മണപ്പുറത്തിട്ട സെറ്റ് പൊളിച്ചതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്കു ചിത്രീകരണം മാറ്റിയത് വലിയ ഗുണമായി എന്നും ബേസില്‍ പറയുന്നു.