'തുടര്‍ച്ചയായി നാല് തവണ വിളിച്ചപ്പോഴും പാര്‍വതി കോള്‍ എടുത്തില്ല, തിരിച്ചു വിളിച്ചപ്പോള്‍ ഞാന്‍ ചൂടായി'; ഉയരെ അനുഭവം പറഞ്ഞ് ആസിഫ്

പ്രതിസന്ധികള്‍ തരണം ചെയ്ത് സിനിമയിലേക്കുള്ള പാര്‍വതിയുടെ ഗംഭീര മടങ്ങിവരവായിരുന്നു ഉയരെ എന്ന ചിത്രം. കടുത്ത വെല്ലുവിളികളെ അതിജീവിച്ച് ജീവിതത്തില്‍ വിജയം കൈപ്പിടിയില്‍ ഒതുക്കിയ പല്ലവി രവീന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് പാര്‍വതി അവതരിപ്പിച്ചത്. ചിത്രത്തില്‍ നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായി ആസിഫ് അലിയും എത്തിയിരുന്നു. ചിത്രത്തിലേക്ക് വന്നതിനെ കുറിച്ച് പറയുകയാണ് ആസിഫ്.

“ബോബിയും സഞ്ജയും മനു അശോകനും ചേര്‍ന്നെടുത്ത റിസ്‌കാണ് ഗോവിന്ദിനെ എന്നെ ഏല്‍പ്പിച്ചത്. പനമ്പിള്ളി നഗറിലുള്ള ഒരു കോഫി ഷോപ്പില്‍ വെച്ചാണ് കഥ കേള്‍ക്കുന്നത്. ഞാനും പാര്‍വ്വതിയും നേരത്തെ സുഹൃത്തുക്കളാണ്. പക്ഷേ ഫോണ്‍ വഴി ബന്ധങ്ങള്‍ സൂക്ഷിക്കുന്ന പതിവില്ല. കഥ കേട്ട് തിരിച്ചുപോകും വഴി ഞാന്‍ പാര്‍വ്വതിയെ വിളിച്ചു. ഭാഗ്യത്തിന് പാര്‍വ്വതി വേറാരോടോ സംസാരിക്കുകയായിരുന്നു.”

“തുടര്‍ച്ചയായി നാല് തവണ വിളിച്ചപ്പോഴും കോള്‍ വെയിറ്റിംഗ്. അപ്പോള്‍ തന്നെ പാര്‍വ്വതി തിരിച്ചുവിളിച്ച് “ആസിഫ്, എന്തുപറ്റി” എന്ന് ചോദിച്ചു. “എന്റെ കോള്‍ കണ്ടില്ലേ” എന്നുചോദിച്ചു ഞാന്‍. “ഞാന്‍ മറ്റൊരു കോളിലായിരുന്നു” എന്ന് പാര്‍വ്വതി. “എന്റെ ഫോണ്‍ കണ്ടിട്ട് എന്താ എടുക്കാത്തത്” എന്ന് ചോദിച്ച് ഞാന്‍ ചൂടായി. പാര്‍വ്വതി ആകെ ടെന്‍ഷനടിച്ചു. എനിക്ക് വട്ടാണോ എന്ന് വിചാരിച്ചിട്ടുണ്ടാകണം. ഗോവിന്ദിന് മുന്നോടിയായുള്ള ഒരു പരീക്ഷണമായിരുന്നു അത്.”

“അത്ര ഭീകരമായെങ്കിലും ഒരുകാലത്ത് എന്റെ ഉള്ളിലും ഒരു ഗോവിന്ദ് ഉണ്ടായിരുന്നു. എല്ലാവരുടെ ഉള്ളിലുമുണ്ട്. അതുകൊണ്ട് തന്നെ വലിയ കഷ്ടപ്പാടില്ലാതെ, ടെന്‍ഷനില്ലാതെ ചെയ്‌തൊരു സിനിമയാണ് ഉയരെ. പണ്ടൊക്കെ കാമുകിയുമായി സംസാരിച്ചു കഴിഞ്ഞാലും വാട്‌സ്ആപ്പില്‍ “ലാസ്റ്റ് സീന്‍” നോക്കാറുണ്ടായിരുന്നു. തുറന്നു സമ്മതിക്കുകയാണ് ഞാന്‍. പക്ഷേ ഇപ്പോ എല്ലാം മാറി. കുറെക്കൂടി പക്വത വന്നു.” മനോരമ ന്യൂസുമായുള്ള അഭിമുഖത്തില്‍ ആസിഫ് പറഞ്ഞു.