'ഒരു സംവിധായകനെന്ന നിലയില്‍ ചില തീരുമാനങ്ങള്‍ എടുക്കാന്‍ എനിക്ക് കഴിയാതെ പോയി': ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പരാജയത്തെക്കുറിച്ച് അരുണ്‍ ഗോപി

സിനിമാലോകവും ആരാധകരും ഒരുപോലെ കാത്തിരുന്ന സിനിമകളിലൊന്നായിരുന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ആദിയിലൂടെ നായകനായി അരങ്ങേറിയ പ്രണവ് മോഹന്‍ലാലിന്റെ രണ്ടാമത്തെ സിനിമയായിരുന്നു ഇത്. എന്നാല്‍ അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രം വന്‍പ്രതീക്ഷയോടെയാണ് എത്തിയതെങ്കിലും വേണ്ടത്ര വിജയം നേടിയില്ല. ചിത്രത്തിന്റെ പരാജയത്തിന് ഒരു കാരണം താന്‍ തന്നെയാണെന്നാണ് അരുണ്‍ ഗോപി പറയുന്നത്.

“സിനിമയുടെ പരാജയത്തിന്റെ പ്രധാനകാരണം ഞാന്‍ തന്നെയായിരുന്നു. ഞാന്‍ എന്നു പറയുന്ന എഴുത്തുകാരന്റെ കുഴപ്പമായിരുന്നു അത്. വേണ്ടത്ര ശ്രദ്ധയില്‍ എനിക്കത് വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞില്ല. പിന്നെ കൃത്യമായ സമയം എനിക്ക് കിട്ടാതെ പോയി. റിലീസനോടടുത്ത സമയത്ത് ഒരു സംവിധായകനെന്ന നിലയില്‍ എടുക്കേണ്ട തീരുമാനങ്ങള്‍ എടുക്കാന്‍ എനിക്ക് കഴിയാതെ പോയി.”

“പൂര്‍ണമായും എന്റെ മാത്രം മിസ്‌റ്റേക്കാണ് ആ സിനിമ. എല്ലാ സൗകര്യങ്ങളും ചെയ്തു തരുന്ന ഒരു നിര്‍മ്മാതാവ്. ഞാന്‍ എന്തു പറഞ്ഞാലും അതിനൊപ്പം നില്‍ക്കുന്ന ഒരു നായകന്‍, അങ്ങനെ എല്ലാം എന്റെ കൈകളിലായിരുന്നു. അതിനൊരു മിസ്‌ടേക്ക് സംഭവിച്ചത് എന്റെ കാരണം കൊണ്ടാണ്. ആ പരാജയത്തില്‍ വേറൊരാള്‍ക്കും അവാകാശമില്ല.” ബിഹൈന്‍ഡ്‌വുഡ്‌സുമായുള്ള അഭിമുഖത്തില്‍ അരുണ്‍ഗോപി പറയുന്നു.