'ഞാന്‍ വിജയകുമാറിന്റെ മകള്‍ അല്ല' നടക്കുന്നത് തരംതാണ സൈബര്‍ ബുള്ളിയിംഗ്; വ്യാജവാര്‍ത്തകളില്‍ വിശദീകരണവുമായി നടി അര്‍ഥന ബിനു

സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളില്‍ പ്രതികരണവുമായി നടി അര്‍ഥന ബിനു. വ്യക്തിജീവിതത്തെ മോശമാക്കി ചിത്രീകരിച്ചുകൊണ്ടുള്ള വാര്‍ത്തകളും കമന്റുകളും കണ്ട് സഹികെട്ടതുകൊണ്ടാണ് ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തീരുമാനിച്ചതെന്ന് നടി പറയുന്നു. “സിനിമാ ഇന്‍ഡസ്ട്രിയില്‍ ആരുടെ പേരിയും അറിയപ്പെടാന്‍ താല്‍പരമില്ല. ഇതുവരെ എത്തിയത് സ്വപ്രയത്‌നം കൊണ്ടാണ്, ഇനിയും അങ്ങനെ തന്നെ മുന്നോട്ടുപോകും.”-അര്‍ഥന പറയുന്നു.

നമസ്‌കാരം ഞാന്‍ അര്‍ത്ഥന ബിനു,

മുദ്ദുഗൗ ഇറങ്ങിയ സമയം മുതല്‍ ഒരു വ്യാജവാര്‍ത്ത പലപല തലക്കെട്ടുകളിലായി ഇടവേളകള്‍ വച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ മാസം 19-ന് പ്രചരിച്ച ഒരു വാര്‍ത്തയാണ് ആണ് ഇതില്‍ അവസാനത്തേത്. ആ വാര്‍ത്ത ഞാന്‍ കാണുന്നത് തന്നെ രണ്ടു ദിവസം കഴിഞ്ഞാണ്. ഇതുപോലുളള വാര്‍ത്താ ലിങ്കുകളുടെ അടിയില്‍ വരുന്ന കമന്റുകള്‍ എന്നെയും എന്റെ വീട്ടുകാരെയും വളരെ മോശമാക്കി ചിത്രീകരിച്ചുകൊണ്ടുള്ളതാണ്. കുറച്ചു ദിവസം കഴിഞ്ഞാല്‍ ഇതിനൊരവസാനമാകും എന്ന് കരുതിയാണ് ഞാന്‍ ഇതുവരെ പ്രതികരിക്കാതിരുന്നത്.

പക്ഷേ ഞാന്‍ ചെയ്ത ഏറ്റവും വലിയ തെറ്റ് പ്രതികരിക്കാതിരുന്നതാണെന്ന് ഇപ്പോള്‍ തോന്നുന്നു. “വിജയകുമാറിന്റെ പേരില്‍ അറിയപ്പെടാന്‍ താല്പര്യപ്പെടുന്നില്ല എന്ന് മകള്‍ അര്‍ഥന”, ഇതാണ് ഒരു വാര്‍ത്തയുടെ തലക്കെട്ട്. തലക്കെട്ട് പോട്ടെ അതിന്റെ ഉള്ളില്‍ എഴുതിയിരിക്കുന്നത് “ഞാന്‍ വിജയകുമാറിന്റെ മകള്‍ അല്ല” എന്നാണു. ഈ രണ്ടു കാര്യങ്ങളും ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. എനിക്ക് ആരുടേയും പേരില്‍ അറിയപ്പെടാന്‍ താല്പര്യമില്ല.  ആരുടേയും സഹായത്തോടെ അല്ല ഞാന്‍ ഇന്‍ഡസ്ട്രിയില്‍ വന്നത്.

അതിനിടയില്‍ എന്നെ ഇമോഷനലി തകര്‍ത്ത് എന്റെ പ്രൊഫഷനല്‍ ജീവിതത്തില്‍ നിന്നും ശ്രദ്ധ മാറ്റി വ്യക്തിപരമായ ജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് വാര്‍ത്ത വരുന്നത് മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. അതാണ് ഇപ്പോള്‍ നടക്കുന്നത്. ഒരു സ്വതന്ത്രവ്യക്തിയായി ജീവിച്ച് കുടുംബത്തെ സപ്പോര്‍ട്ട് ചെയ്തു നില്‍ക്കുന്ന എന്നെപോലെ ഒരു കലാകാരിക്ക് വളരെ വിഷമമുണ്ടാക്കുന്ന കമന്റുകള്‍ ആണ് ഈ വാര്‍ത്തകള്‍ക്കൊപ്പം വരുന്നത്.

വാര്‍ത്ത നോക്കിയാല്‍ അറിയാം ഇതൊന്നും ഞാന്‍ പറഞ്ഞതല്ലെന്ന്. പലതിലും എന്റെ പേര് പോലും ശരിയായി അല്ല പറയുന്നത്.എന്റെ പേര് അര്‍ഥന ബിനു എന്നാണ് അതിനര്‍ഥം എന്റെ പേര് ബിനു എന്നാണന്നല്ല. അതുപോലെ അനിയത്തിയുടെ പേര് മേഖല്‍ എല്‍സ എന്നാണ്, അതുകൊണ്ടു എല്‍സ എന്നാകുന്നില്ല.

ഈ വാര്‍ത്തകളുടെ ഉറവിടം എവിടെയാണെന്ന് എനിക്ക് ചെറിയ ഒരു ധാരണ ഉണ്ട്, പക്ഷേ അതാണോ എന്ന് ഉറപ്പുമില്ല. 2016 ല്‍ മുദ്ദുഗൗ റിലീസ് ആയ സമയത്ത് കുറച്ച് മാധ്യമങ്ങള്‍ എന്റെ അഭിമുഖം ചെയ്തിരുന്നു. ഒരു പത്രത്തില്‍ നിന്നും വിളിച്ചപ്പോള്‍ എന്റെ പേര് ചോദിച്ചു ഞാന്‍ അര്‍ഥന ബിനു എന്ന് പറഞ്ഞു അപ്പൊ അവര്‍ ചോദിച്ചു “എന്താണ് ഇങ്ങനെ ഒരു പേര്, നിങ്ങള്‍ വിജയകുമാറിന്റെ മകള്‍ അല്ലെ” എന്ന്.

“അച്ഛനെപ്പറ്റി കൂടുതല്‍ പറയാന്‍ താല്പര്യപെടുന്നില്ല, ഓരോരുത്തര്‍ക്കും ഓരോ വ്യക്തിപരമായ താല്പര്യമില്ലേ” എന്നാണു ഞാന്‍ പറഞ്ഞത്. സിനിമയില്‍ അഭിനയിക്കാന്‍ തയാറെടുക്കുമ്പോള്‍ വിജയകുമാര്‍ എന്തൊക്കെ ഉപദേശങ്ങളാണ് തന്നിട്ടുള്ളത് എന്നായിരുന്നു അടുത്ത ചോദ്യം. ഞാന്‍ പറഞ്ഞു നമുക്ക് മറ്റു വല്ലതും സംസാരിക്കാം, വ്യക്തിപരമായ കാര്യങ്ങള്‍ പറയാന്‍ താല്പര്യമില്ല എന്ന്. പിന്നെ അവര്‍ പലതും ചോദിച്ചു ഞാന്‍ മറുപടി പറഞ്ഞു. അതിനു ശേഷം ഞാന്‍ പല ഓണ്‍ലൈന്‍ മാധ്യമങ്ങളിലും കണ്ട വാര്‍ത്ത എനിക്ക് വിജയകുമാറിന്റെ മകളായി അറിയാന്‍ താല്പര്യമില്ല എന്നാണ്.