എല്ലാ ചവറുകളും കുത്തി നിറയ്ക്കുന്നു: ഐ.എഫ്.എഫ്.കെ സംഘാടര്‍ക്ക് എതിരെ വിമര്‍ശനവുമായി അടൂര്‍

കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയില്‍ സംഘാടകര്‍ വെള്ളം ചേര്‍ക്കുകയാണെന്ന് വിമര്‍ശിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍. തിയേറ്ററുകളില്‍ ഓടിയ സിനിമകളെ ഐഎഫ്എഫ്കെയില്‍ ഉള്‍പ്പെടുത്തുന്നത് ശരിയായ പ്രവണത അല്ലെന്നും കലാമികവുള്ള ചിത്രങ്ങളെയും സംവിധായകരേയും പ്രോത്സാഹിപ്പിക്കാനുള്ള ഒരു അവസരത്തെ തകര്‍ക്കരുതെന്നും അടൂര്‍ പറഞ്ഞു. ഫെസ്റ്റിവലിലേക്കുള്ള സിനിമകളുടെ തിരഞ്ഞെടുപ്പ് നീതിപൂര്‍വ്വമല്ലെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.

“ഐഎഫ്എഫ്‌കെയില്‍ അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ രണ്ട് മലയാള ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശവും എന്റേതായിരുന്നു. അതില്‍ ഉള്‍പ്പെടാത്ത രണ്ട് ചിത്രങ്ങള്‍ മലയാളം സിനിമ ഇന്ന് എന്ന വിഭാഗമായി കാണിക്കണമെന്ന നിര്‍ദ്ദേശവും നടപ്പിലാക്കി. അത്തരം ചിത്രങ്ങളുടെ സംവിധായകര്‍ക്ക് രണ്ട് ലക്ഷം രൂപയും നല്‍കുന്നുണ്ട്.എന്നാല്‍ അതില്‍ സംഘാടകര്‍ വെള്ളം ചേര്‍ത്തു. രണ്ടെന്നത് ഏഴാക്കി.ഇപ്പോള്‍ 12 ആക്കി. എല്ലാ ചവറുകളും കുത്തി നിറയ്ക്കുന്നു. തിയേറ്ററില്‍ ഓടിയ ചിത്രങ്ങളടക്കം അതിലേക്ക് തിരഞ്ഞെടുക്കുന്നു. ഇത് ശരിയായ പ്രവണതയല്ല. കലാമികവുള്ള ചിത്രങ്ങളെയും സംവിധായകരേയും പ്രോത്സാഹിപ്പിക്കാനുള്ള ഒരു അവസരത്തെ തകര്‍ക്കരുത്. ഇപ്പോള്‍ കുറേ ചെറുപ്പക്കാര്‍ ഈ നിലപാടിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് . അവര്‍ പറയുന്നത് ന്യായമാണ്.” കേരളകൗമുദിയുമായുള്ള അഭിമുഖത്തില്‍ അടൂര്‍ പറഞ്ഞു.

മലയാളസിനിമ ഇന്ന് വിഭാഗത്തില്‍ പനി (സന്തോഷ് മണ്ടൂര്‍), ഇഷ്‌ക് (അനുരാജ് മനോഹര്‍), കുമ്പളങ്ങി നൈറ്റ്‌സ് (മധു സി നാരായണന്‍), സൈലന്‍സര്‍ (പ്രിയനന്ദനന്‍), വെയില്‍മരങ്ങള്‍ (ഡോ. ബിജു), വൈറസ് (ആഷിക് അബു), രൗദ്രം (ജയരാജ്), ഒരു ഞായറാഴ്ച (ശ്യാമപ്രസാദ്), ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു (സലിം അഹമ്മദ്), ഉയരെ(മനു അശോകന്‍), കൊഞ്ചിറ (മനോജ് കാന), ഉണ്ട (ഖാലിദ് റഹമാന്‍) തുടങ്ങിയ സിനിമകളാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.