അവര്‍ എന്നെ മന:പൂര്‍വ്വം ചതിക്കുകയായിരുന്നു, ഒരു ഡമ്മി പൊതി കാറിലേക്കിട്ടു; കാവേരിയുടെ അമ്മയ്‌ക്ക് എതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി പ്രിയങ്ക

നടി കാവേരിയുടെ കയ്യില്‍ നിന്ന് ആള്‍മാറാട്ടം നടത്തി പണംതട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ നടി പ്രിയങ്ക നിരപരാധിയെന്ന് കോടതി വിധിച്ചിരുന്നു. കേസില്‍ നടിയെ വെറുതെ വിട്ടുകൊണ്ട് കോടതി ഉത്തരവിറക്കുകയും ചെയ്തു. 2004 ലായിരുന്നു കേസിനാസ്പദമായ സംഭവം. ആള്‍മാറാട്ടം നടത്തിയും ഭീഷണിപ്പെടുത്തിയും നടി കാവേരിയില്‍ നിന്നും പണംതട്ടാന്‍ ശ്രമിച്ചെന്ന കേസിലാണ് പ്രിയങ്കയെ വെറുതെ വിട്ടത്. ഇപ്പോഴിതാ തനിക്ക് സംഭവിച്ചത് ചതിയാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടി പ്രിയങ്ക. റിപ്പോര്‍ട്ടറുമായുള്ള അഭിമുഖത്തിലാണ് നടി മനസ്സുതുറന്നത്.

നടിയുടെ വാക്കുകള്‍

ഞാനും കാവേരിയും സുഹൃത്തുക്കളായിരുന്നു. മറ്റൊരു കേസുമായി ബന്ധപ്പെട്ട് മലയാളത്തിലെ ഒരു പ്രമുഖ പത്രത്തില്‍ കാവേരിയുടെ പേര് അച്ചടിച്ചു വരുമെന്നറിഞ്ഞപ്പോള്‍ അത് അവരെ വിളിച്ച് അറിയിക്കുക മാത്രമാണ് ചെയ്തത്. ശേഷം ആലപ്പുഴയില്‍ വെച്ച് നേരിട്ട് കാണാന്‍ കഴിയുമോയെന്നന്വേഷിച്ച് കാവേരി എന്നെ വിളിക്കുകയായിരുന്നു. എന്താണ് കാര്യം എന്ന് അന്വേഷിച്ചപ്പോള്‍ നേരിട്ട് പറയാം എന്നായിരുന്നു മറുപടി.

അങ്ങനെ ഞാന്‍ ആലപ്പുഴ പോയി. അവിടെ എത്തിയപ്പോള്‍ കാവേരിയുടെ അമ്മ ഒരു പൊതിയെടുത്ത് എന്റെ കാറിലേക്ക് ഇടുകയായിരുന്നു. ഞാന്‍ പണം ചോദിക്കുകയോ വാങ്ങുകയോ ചെയ്തിട്ടില്ല. പിന്നീട് പോലീസ് പുറകെ വന്ന് നിങ്ങളെ അറസ്റ്റ് ചെയ്യുകയാണെന്ന് പറഞ്ഞു. ഇതാണ് യഥാര്‍ഥത്തില്‍ ഉണ്ടായത്. ഒരു ഡമ്മിപ്പൊതിയായിരുന്നു അവര്‍ എന്റെ കാറില്‍ ഇട്ടത്.

Read more

ഞാന്‍ പണം ആവശ്യപ്പെട്ടിട്ടാണെന്ന വ്യാജേനെ അവര്‍ നാടകം കളിക്കുകയായിരുന്നു. പോലീസ് അവര്‍ക്ക് കിട്ടിയ വിവരമാണ് എഫ്‌ഐആറില്‍ കൊടുത്തിരിക്കുന്നത്. അല്ലാതെ ഞാന്‍ ഒരു ലക്ഷം രൂപ പോയിട്ട് ഒരു രൂപ പോലും വാങ്ങിയിട്ടില്ല. അറസ്റ്റിന്റെ കാരണം തിരക്കിയപ്പോള്‍ ‘നിങ്ങള്‍ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടി’ എന്നായിരുന്നു പൊലീസ് വിശദീകരണം. അങ്ങനെ ചെയ്തിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും നിങ്ങളുടെ ഭാഗം കോടതിയില്‍ തെളിയിക്കേണ്ടി വരും എന്നും അറിയിച്ചു. അറസ്റ്റ് ചെയ്ത് രണ്ട് ദിവസത്തിന് ശേഷമാണ് എനിക്ക് ജാമ്യം ലഭിക്കുന്നത്.