പലരും അവരുടെ വേര്‍ഷന്‍ എഴുതി, സിനിമകള്‍ വര്‍ക്കൗട്ട് ആകാത്തതിനാല്‍ അച്ഛനെതിരെ അറ്റാക്കുകള്‍ കൂടിയിരുന്നു: വിഷ്ണു വിനയ്

വിനയന്‍ വിലക്ക് നേരിട്ട സമയത്തെ അനുഭവങ്ങള്‍ പങ്കുവച്ച് മകന്‍ വിഷ്ണു വിനയ്. സത്യം തന്റെ ഭാഗത്താണ് എന്നത് എന്നായാലും വെളിപ്പെടും, ഈ അഗ്‌നിപരീക്ഷകള്‍ എല്ലാം അതിജീവിക്കും എന്ന ഉത്തമബോധ്യം അച്ഛനുണ്ടായിരുന്നു. അച്ഛന് ആവശ്യമായിരുന്ന ഒരു വിജയമാണ് പത്തൊന്‍പതാം നൂറ്റാണ്ടിന്റേത് എന്നാണ് വിഷ്ണു പറയുന്നത്.

അച്ഛന്‍ വിലക്ക് നേരിട്ട സമയത്ത് താന്‍ അമേരിക്കയില്‍ പഠിക്കുകയായിരുന്നു. വീട്ടിലെ ശരിക്കുള്ള അവസ്ഥ അറിയാതെ ഒറ്റയ്ക്ക് അവിടെ കഴിയുന്നത് ഒരു ശ്വാസംമുട്ടല്‍ തന്നെ ആയിരുന്നു. ഓണ്‍ലൈനില്‍ ആണ് പലതും വായിക്കുന്നത്, പലരും അവരുടെ വേര്‍ഷന്‍ ആണ് എഴുതുന്നത്. ഓണ്‍ലൈന്‍ അറ്റാക്കുകള്‍ കണ്ടു ശരിക്കും വിഷമം തോന്നിയിട്ടുണ്ട്.

പക്ഷേ അച്ഛനെ വിളിക്കുമ്പോള്‍ അച്ഛന്‍ വളരെ കൂള്‍ ആണ്. പൊരുതി നില്‍ക്കുന്നതിന്റെ ഒരു സ്പിരിറ്റില്‍ ആയിരുന്നു. താന്‍ വെക്കേഷന് വീട്ടില്‍ വരുമ്പോഴും വളരെ ശാന്തനായി ആത്മനിയന്ത്രണത്തോടെ ഇരിക്കുന്ന അച്ഛനെയാണ് കണ്ടിട്ടുള്ളത്. പല സിനിമകളും വര്‍ക്കൗട്ട് ആകാത്തത് കാരണം അച്ഛനെതിരെയുള്ള അറ്റാക്ക് കൂടി വന്നു.

ഒരു പോയിന്റ് കഴിഞ്ഞപ്പോള്‍ ഇവിടെ വന്നു അച്ഛനൊപ്പം വര്‍ക്ക് ചെയ്യണം എന്ന് തോന്നി. അച്ഛന്റെ കൂടെ നില്‍ക്കണം എന്ന ആത്മാര്‍ഥമായ ആഗ്രഹം കാരണമാണ് സിനിമയില്‍ തന്നെ നില്‍ക്കാന്‍ തീരുമാനിച്ചത്. പഠനം കഴിഞ്ഞ് വന്നപ്പോള്‍ അച്ഛന്റെ ‘ലിറ്റില്‍ സൂപ്പര്‍ മാന്‍’ എന്ന ചിത്രത്തിന്റെ വര്‍ക്ക് നടക്കുകയാണ്. അന്ന് മുതല്‍ താന്‍ അച്ഛനോടൊപ്പം ഉണ്ട്.

വിലക്കുകളോ സോഷ്യല്‍ മീഡിയ അറ്റാക്കോ അച്ഛനെ ഒട്ടും ഉലച്ചില്ല. സത്യം തന്റെ ഭാഗത്താണ് എന്നായാലും അത് വെളിപ്പെടും ഈ അഗ്‌നിപരീക്ഷകളെല്ലാം അതിജീവിക്കും എന്ന ഉത്തമബോധ്യം അച്ഛനുണ്ടായിരുന്നു. അച്ഛന് ആവശ്യമായിരുന്ന ഒരു വിജയമാണ് പത്തൊന്‍പതാം നൂറ്റാണ്ടിന്റേത് എന്നാണ് വിഷ്ണു മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.