'അയ്യോ ബ്രോ ഞാന്‍ പതറിപ്പോയാല്‍ എന്നെ സപ്പോര്‍ട്ട് ചെയ്തേക്കണേ' ഫഹദ് എന്നോട് പറഞ്ഞു; തുറന്നുപറഞ്ഞ് നടന്‍

ഫഹദ് ഫാസില്‍ ചിത്രം മാലികില്‍ റിഷഭ് എന്ന പോലീസ് ഉദ്യോഗസ്ഥനായി എത്തിയ നടനാണ് ചന്തുനാഥ്. പതിനെട്ടാം പടിയിലൂടെ ഒരുപാട് പേരുടെ മനസില്‍ ഇടം നേടിയ നടനാണ് അദ്ദേഹം. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചും ഫഹദുമൊത്തുള്ള അഭിനയത്തെക്കുറിച്ച് ചന്തു പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. വിശദമായി വായിക്കാം.

ഫഹദിനെ വിലയിരുത്താന്‍ താന്‍ ആരുമല്ലെന്നാണ് ചന്തുനാഥ് പറയുന്നത്. അദ്ദേഹത്തിന്റെ വളര്‍ച്ച നാം എല്ലാവരും കണ്ടു കൊണ്ടിരിക്കുന്നതാണ്. അത്രയും വലിയ പെര്‍ഫോമര്‍ ആയ അദ്ദേഹത്തിന്റെ മുന്നില്‍ നിന്ന് അഭിനയിക്കുമ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞത് “ഫഹദിക്ക എന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റുകുറ്റങ്ങള്‍ ഉണ്ടായാല്‍ ഒന്ന് കണ്ണടച്ചേക്കണേ” എന്നാണു. പക്ഷേ അദ്ദേഹം പറഞ്ഞത് “അയ്യോ ബ്രോ ഞാന്‍ പതറിപ്പോയാല്‍ എന്നെ സപ്പോര്‍ട്ട് ചെയ്തേക്കണേ” എന്നും. ചന്തുനാഥ് പറയുന്നു.

കൂടെ അഭിനയിക്കുന്ന ആള്‍ ചെയ്യുന്ന കണ്ണുകൊണ്ടുള്ള ചെറിയ ആക്ഷന്‍ പോലും നന്നായിരുന്നു എന്ന് അദ്ദേഹം പറയുമെന്നും താരം പറയുന്നു. ഗിവ് ആന്‍ഡ് ടേക്ക് ആണ് അവിടെയൊക്കെ സംഭവിച്ചത്. അഭിനയത്തോട് വലിയ പാഷന്‍ ആണ് അദ്ദേഹത്തിന്. നമ്മുടെ മുന്നില്‍ നില്‍ക്കുന്ന ആ ചെറിയ മനുഷ്യനില്‍നിന്നും വരുന്ന എനര്‍ജി അപാരമാണെന്നും ചന്തുനാഥ് വാചാലനാകുന്നു.


മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ട്വല്‍ത് മാന്‍ ആണ് ചന്തുവിന്റെ പുതിയ സിനിമ. അത് വേറൊരു തരം ഷൂട്ടിംഗും കഥാപാത്രവുമാണെന്നും ലാലേട്ടനും ജീത്തു സാറിനുമൊപ്പം വീണ്ടും സഹകരിക്കുക എന്ന ആവേശവുമുണ്ടെന്നും താരം പറയുന്നു. ഇതുവരെ ചെയ്തതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് ചിത്രത്തിലെ വേഷമെന്നും ചന്തുനാഥ് പറയുന്നു. ആമസോണ്‍ പ്രൈമിലൂടെയായിരുന്നു മാലിക് റിലീസ് ചെയ്തത്.