'അവൾ എന്നെ വീട്ടിൽ നിന്ന് പുറത്താക്കി'; കോവിഡ് സമയത്ത് ഭാര്യ തന്നെ ജോലി ചെയ്യാൻ പ്രേരിപ്പിച്ചതിനെക്കുറിച്ച് ആർ മാധവൻ

കോവിഡ് സമയത്ത് തന്നെ ജോലിയിലേക്ക് തിരികെ കൊണ്ടുവരുന്നതിൽ ഭാര്യ സരിത ബിർജെ നിർണായക പങ്ക് വഹിച്ചതിനെക്കുറിച്ച് തുറന്നു പറഞ്ഞ് നടൻ ആർ മാധവൻ. കോവിഡ് കാലഘട്ടത്തിൽ ഭാര്യ സരിത തന്നെ ജോലി ചെയ്യാൻ പ്രോത്സാഹിപ്പിച്ചതെങ്ങനെയെന്ന് അൺഫിൽട്ടേർഡ് എന്റർടൈൻമെന്റ് എന്ന യൂട്യൂബ് ചാനലുമായുള്ള അഭിമുഖത്തിൽ പറയുകയാണ് നടൻ.

എന്റെ ഭാര്യ പറയുന്നത് എനിക്ക് ഒരിക്കലും ജോലിയിൽ നിന്ന് പുറത്തു പോകാൻ കഴിയില്ല എന്നാണ്. ‘നിങ്ങൾ തമിഴ് കോമഡി, തമിഴ് ആക്ഷൻ, ഒടിടി, ഹിന്ദി ആക്ഷൻ, ഇംഗ്ലീഷ് ഒടിടി എന്നിവ ചെയ്യുന്നു. നിങ്ങൾ വീട്ടിലിരിക്കുന്നത് എനിക്ക് അത്ഭുതം തോന്നുന്നു. ‘പുറത്തു പോകൂ, എന്തെങ്കിലും ജോലി ചെയ്യൂ, പണം സമ്പാദിക്കൂ’ എന്ന് പറഞ്ഞ് 2020ലെ കോവിഡ് സമയത്ത് അവൾ വീട്ടിൽ നിന്ന് പുറത്താക്കി എന്നും നടൻ പറയുന്നു. 2011-ൽ തന്നെ അഭിനയം നിർത്താൻ പ്രേരിപ്പിച്ച കാര്യത്തെക്കുറിച്ചും മാധവൻ ഓർമ്മകളിലൂടെ തുറന്നു പറഞ്ഞു.

അതേസമയം, മികച്ച കഥാപാത്രങ്ങളിലൂടെ ബോളിവുഡിന്റെയും കയ്യടി വാരിക്കൂട്ടുകയാണ് മാധവൻ. ധുരന്ധറിലൂടെയാണ് ഏറ്റവുമൊടുവിൽ മാധവൻ പ്രേക്ഷകരുടെ മനം കവർന്നത്. ധുരന്ധർ ഒടിടി റിലീസിന് പിന്നാലെ മാധവനും അദ്ദേഹം അവതരിപ്പിച്ച റിയൽ ലൈഫ് കഥാപാത്രങ്ങളും ഏറെ ചർച്ചയാവുകയാണ്.

അജയ് സന്യാൽ എന്ന കഥാപാത്രമായാണ് ധുരന്ധറിൽ മാധവനെത്തിയത്. 2022ൽ പുറത്തിറങ്ങിയ ‘റോക്കട്രി ദ് നമ്പി എഫക്ടി’ൽ മാധവൻ അവതരിപ്പിച്ച ഐഎസ്ആർഒ ശാസ്ത്രജ്ഞനായ നമ്പി നാരായണൻ എന്ന കഥാപാത്രവും ഏറെ കയ്യടി നേടിയിരുന്നു. ‘ലെ​ഗസി’ ആണ് മാധവന്റേതായി റിലീസിനൊരുങ്ങുന്ന സീരിസ്.

Read more