സ്‌കാനിംഗ് ഉള്‍പ്പെടെയുള്ള സെക്യൂരിറ്റി ചെക്കിങ്, എയര്‍പോര്‍ട്ടിലേക്ക് എന്ന പോലെ പ്രവേശനം; 'മന്നത്തി'ന് പുറത്തെ സുരക്ഷാക്രീമകരണങ്ങള്‍, നടന്‍ പറയുന്നു

വിമാനത്താവളത്തിന് സമാനമായ സുരക്ഷാ പരിശോധനകളാണ് ഷാരൂഖ് ഖാന്റെ വീടായ മന്നത്തിന് മുന്നിലുള്ളതെന്ന് നടന്‍ വിക്രം കൊച്ചാര്‍. ഷാരൂഖിനൊപ്പം ‘ഡങ്കി’ ചിത്രത്തില്‍ അഭിനയിച്ച താരം മന്നത്ത് സന്ദര്‍ശിച്ചപ്പോഴുള്ള അനുഭവമാണ് ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. സ്‌കാന്‍ അടക്കമുള്ള സുരക്ഷാ പരിശോധനകള്‍ മന്നത്തില്‍ ഉണ്ടായിരുന്നു എന്നാണ് വിക്രം പറയുന്നത്.

”അദ്ദേഹം ഞങ്ങളെ മന്നത്തിലേക്ക് വിളിച്ചു. അതിശയകരമാണ് ആ വീട്. ഞങ്ങള്‍ ലിഫ്റ്റില്‍ കയറി, ധാരാളം സുരക്ഷാ പരിശോധനകള്‍ ഉണ്ടായിരുന്നു. പിന്നെ ഒരു വലിയ ഹാള്‍, വലിയ പ്രവേശന കവാടം, ലോബി. അത് ഒരു എയര്‍പോര്‍ട്ട് സെക്യൂരിറ്റി പോലെയായിരുന്നു.”

”അല്ലെങ്കില്‍ നിങ്ങള്‍ പഞ്ചനക്ഷത്ര ഹോട്ടലിനുള്ളില്‍ പ്രവേശിക്കുമ്പോള്‍ ചെയ്യുന്നത് പോലെ. എല്ലാം സ്‌കാന്‍ ചെയ്യുന്നു, അങ്ങനെയൊക്കെ. പിന്നീട് ഷാരൂഖ് ഖാന്റെ മുറിയിലേക്ക് പോയി. അവിടെ അദ്ദേഹം എല്ലാവരോടും സൗഹൃദത്തോടെ പെരുമാറി.”

”ഞാന്‍ ഇപ്പോള്‍ ഉണര്‍തേയുള്ളൂ, അല്‍പ്പം വൈകിയാണ് ഞാന്‍ ഉണര്‍ന്നത്, നമുക്ക് ജോലി തുടങ്ങാം. സ്‌ക്രിപ്റ്റിനെ കുറിച്ച് നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത്, നമുക്ക് അത് വായിക്കാന്‍ തുടങ്ങാം” എന്ന് ഷാരൂഖ് പറഞ്ഞു എന്നാണ് വിക്രം കൊച്ചാര്‍ പറയുന്നത്.

ഷാരൂഖിനൊപ്പം പ്രവര്‍ത്തിക്കുന്നത് വളരെ എളുപ്പമായിരുന്നു. ജോലി ചെയ്യാന്‍ എളുപ്പമുള്ള അന്തരീക്ഷം അദ്ദേഹം സൃഷ്ടിക്കും. അഭിനേതാക്കള്‍ക്ക് വ്യത്യസ്ത ആശയങ്ങള്‍ ഉണ്ടായിരുന്ന സന്ദര്‍ഭങ്ങള്‍ ഡങ്കി ചിത്രീകരണത്തിനിടെ ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം ബദല്‍ സമീപനങ്ങള്‍ പരീക്ഷിക്കാന്‍ താരം തയ്യാറായിരുന്നുവെന്നും വിക്രം വ്യക്തമാക്കി.