ജമൈക്കയുടെ ടോണി ആന്‍ സിംഗിന് ലോകസുന്ദരിപ്പട്ടം; ഇന്ത്യയുടെ സുമന്‍ റാവുവിന് മൂന്നാം സ്ഥാനം

ജമൈക്കന്‍ സുന്ദരി ടോണി ആന്‍ സിംഗ് മിസ് വേള്‍ഡ് 2019 പട്ടം സ്വന്തമാക്കി. ഇന്ത്യയെ പ്രതിനിധീകരിച്ച സുമന്‍ റാവു മൂന്നാമതത്തെത്തിയപ്പോള്‍ രണ്ടാം സ്ഥാനം ഫ്രാന്‍സിന്റെ ഒഫേലി മെസിനോയ്ക്ക് ആയിരുന്നു. 23 കാരിയായ ടോണി ആന്‍ വുമന്‍സ് സ്റ്റഡീസ് ആന്റ് സൈക്കോളജി വിദ്യാര്‍ത്ഥിനിയാണ്. അമേരിക്കയിലെ ഫ്‌ലോറിഡ സ്റ്റേറ്റ് യൂണിവേഴിസിറ്റിയിലാണ് ടോണി പഠിക്കുന്നത്.

ലോക സുന്ദരിയാകുന്ന നാലാമത്തെ ജമൈക്കന്‍ പെണ്‍കുട്ടിയാണ് ടോണി. പാട്ടുപാടുക. ആഹാരം പാകം ചെയ്യുക, വ്‌ളോഗിംഗ്, സന്നദ്ധപ്രവര്‍ത്തനങ്ങള്‍, എന്നിവയാണ് ടോണിയുടെ ഇഷ്ടങ്ങള്‍. അമ്മയാണ് ടോണിയുടെ സ്വപ്നങ്ങള്‍ക്ക് കൂട്ടായി പിന്തുണ നല്‍കുന്നതെന്ന് മിസ്സ് വേള്‍ഡ് വെബ്‌സൈറ്റില്‍ നല്‍കിയ കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

ജമൈക്കയില്‍ ജനിച്ച ടോണി കുടുംബത്തോടൊപ്പം തന്റെ ഒമ്പതാം വയസ്സില്‍ അമേരിക്കയിലെ ഫ്‌ളോറിഡയില്‍ എത്തി. പിന്നീട് വളര്‍ന്നതെല്ലാം ഫ്‌ലോറിഡയിലാണ്. ഇന്ത്യ- കരീബിയന്‍ വംശ പാരമ്പര്യമുള്ള ബ്രാദ്ഷാ സിംഗ് ആണ് ടോണിയുടെ പിതാവ്.