പുകവലിക്കാരിലെ കോവിഡ് മരണം, അമ്പത് ശതമാനം അധിക സാദ്ധ്യത; ഒപ്പം വിവിധ അര്‍ബുദ രോഗങ്ങളും

പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. എങ്കിലും പുകച്ച് തള്ളുന്നവര്‍ നിസാരമല്ല. ഇന്ന് മെയ് 31, ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്ന ദിവസമാണ്. ലോകത്ത് ഏകദേശം 130 കോടി ആളുകള്‍ പുകയില ഉല്‍പ്പനങ്ങള്‍ ഉപയോഗിക്കുന്നു എന്നാണ് കണക്ക്.

കേരളത്തില്‍ 24% ആളുകളും പുകയില ഉല്പന്നങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. 80 ലക്ഷം ആളുകളുടെ മരണത്തിന് പുകയില നേരിട്ട് കാരണമാകുന്നുണ്ട്. പുകവലിക്കാരില്‍ കോവിഡ് മരണം സംഭവിക്കാന്‍ 50 ശതമാനത്തില്‍ അധികം സാധ്യതയുണ്ട്. കൂടാതെ മറ്റ് മാരക രോഗങ്ങള്‍ വേഗം പിടിപ്പെടാനുള്ള സാധ്യതയും വളരെ അധികമാണ്.

ശ്വാസകോശ അര്‍ബുദങ്ങളില്‍ 80-90% വരെ പുകയിലയുടെ ഉപയോഗം മൂലം ഉണ്ടാകുന്നതാണ്. ഇതോടൊപ്പം തൊണ്ട, വായ്, അന്നനാളം, കുടലുകള്‍, ആമാശയം, പാന്‍ക്രിയാസ് തുടങ്ങി വിവിധ ഭാഗങ്ങളെ ബാധിക്കുന്ന കാന്‍സറുകള്‍ പുകയില ഉപയോഗം മൂലം ഉണ്ടാകാം.

ക്രോണിക് ബ്രോങ്കൈറ്റിസ്, ആസ്മ വഷളാക്കുക, സിഒപിഡി തുടങ്ങിയ രോഗാവസ്ഥകള്‍ ഉണ്ടാകാം. പുകവലി ഹൃദയാഘാതം, ഹൃദയധമനികളുടെ ചുരുക്കം, ഇവയ്ക്ക് കാരണമാകാം. തലച്ചോറിലെ രക്തക്കുഴലുകളില്‍ അടവ് ഉണ്ടാകുന്നത് മൂലം ഉണ്ടാകുന്ന സ്‌ട്രോക്കിന് പ്രധാന കാരണം പുകവലിയാണ്.

അതു പോലെ രക്തക്കുഴലുകളുടെ ചുരുക്കം മൂലം ഉണ്ടാകുന്ന മറവി രോഗത്തിനും പുകയില ഉപയോഗം കാരണമാകാം. പുകവലി മാനസിക പ്രശ്‌നങ്ങളും ഉണ്ടാക്കും. ഉറക്കക്കുറവ്, വെപ്രാളം, പിരിമുറുക്കം തുടങ്ങിയ മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം.

കൃത്യമായ ഇടവേളകളില്‍ പുകയില ഉപയോഗിക്കാതെ വന്നാല്‍ ഇവര്‍ക്ക് വിടുതല്‍ ലക്ഷണങ്ങളായ പിരിമുറുക്കം, അസ്വസ്ഥത, ദേഷ്യം, ഉത്കണ്ഠ, ഉറക്കക്കുറവ്, വിറയല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാം. വീണ്ടും വലിക്കുമ്പോള്‍ ഈ ലക്ഷണങ്ങള്‍ അപ്രത്യക്ഷമാവുകയും ചെയ്യും.