'ഭയത്തെ മറികടക്കാൻ കഴിയുമെങ്കിൽ ഏതൊരു സ്ത്രീക്കും എന്തും സാധിക്കും'; ചരിത്രത്തിലേക്ക് സെെക്കിൾ ചവിട്ടിക്കയറി പ്രീതി മാസ്കെ

അൾട്രാ സൈക്ലിംഗ് ലോക റെക്കോർഡ് സ്വന്തമാക്കി 45 വയസ്സുകാരി പ്രീതി മാസ്കെ. ലേയിൽ നിന്ന് മണാലി വരെ 430 കിലോമിറ്റർ വെറും 55 മണിക്കൂറും 13 മിനിറ്റും കൊണ്ടാണ് പുനെ സ്വദേശിനിയായ പ്രിതീ കീഴടക്കിയത്. ആഗ്രഹങ്ങൾക്ക് മുന്നിൽ പ്രായം വെറും അക്കം മാത്രമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഈ അമ്മ. ഇഷ്ടങ്ങളെ സ്വന്തമാക്കാൻ പ്രായം ഒരു തടസമല്ലെന്ന് രണ്ട് കുട്ടികളുടെ അമ്മ കൂടിയായ പ്രീതി പറഞ്ഞു. തന്റെ നേട്ടത്തിന്റെ സന്തോഷം പങ്കുവെക്കുകയായിരുന്നു അവർ.

അസുഖത്തെ മറികടക്കാൻ വേണ്ടി 40-ാം വയസ്സിലാണ് പ്രീതി സൈക്കിൾ ചവിട്ടാൻ തുടങ്ങിയത്. 430 കിലോമീറ്ററാണ് സൈക്കിളിൽ പ്രീതി പിന്നിട്ടതെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ് അധികൃതർ വ്യക്തമാക്കി. 6,000 കിലോമീറ്റർ ദൂരമുള്ള ഗോൾഡൻ ക്വാഡ്രിലാറ്ററലിൽ ഏറ്റവും വേഗതയേറിയ വനിതാ സൈക്ലിസ്റ്റ് എന്ന റെക്കോർഡും പ്രീതി സ്വന്തമാക്കി. 8,000 മീറ്റർ ഉയരത്തിലുള്ള ഈ പാതയിലൂടെയുള്ള സൈക്കിക്ലിങ് വളരെ ദുഷ്‌കരമായിരുന്നുവെന്ന് വിദഗ്ധർ പറഞ്ഞു.

ഈ ദൂരം പൂർത്തിയാക്കാൻ ഗിന്നസ് വേൾഡ് റെക്കോർഡ് അവർക്ക് 60 മണിക്കൂർ സമയമാണ് നൽകിയിരുന്നത്. എന്നാൽ നൽകിയ സമയത്തേക്കാൾ അഞ്ചുമണിക്കൂർ മുമ്പേ പ്രീതി ലക്ഷ്യം പൂർത്തിയാക്കി. ഭയത്തെ മറികടക്കാൻ കഴിയുമെങ്കിൽ ഏതൊരു സ്ത്രീക്കും എന്തും സാധിക്കുമെന്നും പ്രീതി പറയുന്നു. 21 വയസുള്ള മകളും 10 വയസുള്ള മകനും പ്രീതിക്കുണ്ട്. നിലവിൽ ദീർഘദൂര സൈക്ലിങ്ങിൽ നിരവധി റെക്കോർഡുകൾ പ്രീതിയുടെ പേരിലുണ്ട്.

ഉയർന്ന പ്രദേശങ്ങളിൽ ശ്വാസതടസ്സം കാരണം രണ്ട് തവണ ഓക്‌സിജൻ എടുക്കേണ്ടി വന്നതായും പ്രീതി പറഞ്ഞു. കടുത്ത വെയിലിലും തണുത്തുറഞ്ഞ കാലാവസ്ഥയിലും ശക്തമായ കാറ്റിലും മഞ്ഞുവീഴ്ചയിലും സൈക്കിൾ ഓടിച്ചാണ് പ്രീതി ലക്ഷ്യസ്ഥാനത്തേക്ക് എത്തിയതെന്ന് ക്രൂ അംഗമായ ആനന്ദ് കൻസാൽ പറഞ്ഞു. സാറ്റലൈറ്റ് ഫോണും മെഡിക്കൽ അസിസ്റ്റന്റും ഉള്ള രണ്ട് സപ്പോർട്ട് വെഹിക്കിളുകളും പ്രീതിക്കൊപ്പമുണ്ടായിരുന്നു