സിപിഐഎം ബഹുജന റാലി; കോഴിക്കോട് നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം
സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ ഭാഗമായി നടക്കുന്ന ബഹുജന റാലിയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വൈകിട്ട് 3 മുതൽ രാത്രി 10 വരെയാണ് നിയന്ത്രണം. പരിപാടി നടക്കുന്ന ബീച്ച് ഭാഗത്തേക്ക് വൈകിട്ട് 3 മുതൽ വാഹനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. നഗരത്തിലെ പ്രധാന റോഡുകളിൽ പാർക്കിങ് നിരോധിച്ചിട്ടുള്ളതിനാൽ റോഡരികിലും മറ്റ് നിരോധിത സ്ഥലങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
എലത്തൂർ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ വെങ്ങാലി ബ്രിഡ്ജിന് അടിയിലൂടെ പുതിയാപ്പ–ഭട്ട് റോഡ് ബീച്ച് വഴി ഗാന്ധി റോഡ് ജംഗ്ഷനിലെത്തി ആളുകളെ ഇറക്കിയ ശേഷം ഭട്ട് റോഡ് ബീച്ച് റോഡരികിൽ പാർക്ക് ചെയ്യണം. പേരാമ്പ്ര, ബാലുശേരി, താമരശേരി, കുന്ദമംഗലം, തിരുവമ്പാടി, കക്കോടി ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ കണ്ണൂർ റോഡ്–ക്രിസ്ത്യൻ കോളജ് ജംഗ്ഷൻ വഴി ഫ്ലൈഓവറിന് സമീപം ആളുകളെ ഇറക്കിയ ശേഷം നടക്കാവ്–എരഞ്ഞിപ്പാലം വഴി പി.ഡബ്ല്യു.ഡി റോഡിലെ സരോവരം ട്രേഡ് സെന്ററിന് സമീപമുള്ള മൈതാനിയിൽ പാർക്ക് ചെയ്യണം. ഫറോക്ക്, രാമനാട്ടുകര, ബേപ്പൂർ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ പുഷ്പ ജംഗ്ഷൻ–എ.കെ.ജി ഫ്ലൈഓവർ വഴി സീ ക്യൂൻ ഹോട്ടലിന് സമീപം ആളുകളെ ഇറക്കിയ ശേഷം തിരിച്ചെത്തി കോതി സൗത്ത് ബീച്ചിൽ പാർക്ക് ചെയ്യണം.
നഗരപരിധിയിൽ നിന്ന് ബീച്ചിലേക്ക് ആളുകളെ എത്തിക്കുന്ന വാഹനങ്ങൾ ക്രിസ്ത്യൻ കോളജ്–കണ്ണൂർ റോഡ് ജംഗ്ഷനിൽ ആളുകളെ ഇറക്കിയ ശേഷം അശോകപുരം വഴി സരോവരം റോഡിന് എതിർവശത്തെ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ ഗതാഗത നിയന്ത്രണം കണക്കിലെടുത്ത് നേരത്തെ യാത്രതിരിക്കണമെന്നും പൊലീസ് നിർദേശിച്ചു. അടിയന്തര സാഹചര്യങ്ങളിൽ 0495 2721017, 9497975656 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
‘മൂക്ക് മുട്ടെ കഴിച്ചിട്ട് ഇരുന്നു ഉറങ്ങാതെ കൊച്ചു മുതലാളിച്ചിയെ പോയി ന്യായീകരിക്ക്, ഉണ്ട ബിരിയാണിയുടെയുടെയും കടിച്ചു പറിച്ച ചിക്കൻ കാലിന്റെയും നന്ദി കാണിക്ക്’; രാഹുൽ മാങ്കൂട്ടത്തിൽ
സിപിഎമ്മിൽ അഴിച്ചുപണി; 3 പേരെ പുതിയതായി ഉൾപ്പെടുത്തി സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചു