തമിഴ്‌നാട്ടിലേക്ക് വിദേശ കമ്പനികളെ എത്തിക്കാന്‍ മുഖ്യമന്ത്രി; വിദേശത്തേക്ക് യാത്രതിരിച്ച് സ്റ്റാലിനും സംഘവും; അതിവേഗം മാറാന്‍ തമിഴകം

തമിഴ്‌നാട്ടിലേക്ക് വിദേശ കമ്പനികളെ എത്തിക്കുന്നതിനും കൂടുതല്‍ നിക്ഷേപം കൊണ്ടുവരുന്നതും ലക്ഷ്യമിട്ട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വിദേശത്തേക്ക് യാത്രതിരിച്ചു. ഇന്നലെ രാത്രി ചെന്നൈയില്‍നിന്നു പുറപ്പെട്ട സ്റ്റാലിനും സംഘവും ഇന്ന് സ്‌പെയിനില്‍ എത്തും. തുടര്‍ന്ന് യുഎസ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ കൂടി സന്ദര്‍ശിച്ച ശേഷം ഫെബ്രുവരി ഏഴിന് തിരിച്ചെത്തും.

മുഖ്യമന്ത്രിക്കു പുറമേ വ്യവസായ മന്ത്രി ടി.ആര്‍.ബി.രാജ, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരും സംഘത്തിലുണ്ട്. മുഖ്യമന്ത്രിയായശേഷം മൂന്നാം തവണയാണ് എം.കെ.സ്റ്റാലിന്‍ വിദേശ സന്ദര്‍ശനം നടത്തുന്നത്. നേരത്തേ ചെന്നൈയില്‍ നടന്ന ആഗോള നിക്ഷേപക സംഗമത്തിന്റെ തുടര്‍ച്ചയായാണ് ഇത്തവണത്തെ സന്ദര്‍ശനം. 6.64 ലക്ഷം കോടി രൂപയുടെ കരാറുകളാണ് നിക്ഷേപക സംഗമത്തില്‍ ഒപ്പിട്ടത്. ഇതിന് പിന്നാലെയാണ് അദേഹം വിദേശയാത്ര തീരുമാനിച്ചത്.

ഇലക്ട്രോണിക്സ് നിര്‍മാണം, ഗ്രീന്‍ എനര്‍ജി, നോണ്‍-ലെതര്‍ പാദരക്ഷകള്‍, ഓട്ടമൊബീല്‍, ഇലക്ട്രിക് വാഹനങ്ങള്‍, എയ്‌റോസ്‌പേസ്, ഡിഫന്‍സ്, ഡേറ്റാ സെന്ററുകള്‍, ഐടി സേവനങ്ങള്‍ എന്നിങ്ങനെ വിവിധ മേഖലകളിലൂടെയാണ് ഈ നിക്ഷേപങ്ങള്‍ തമിഴ്നാട്ടിലേക്ക് എത്തിയത്.

മൊത്തം നിക്ഷേപങ്ങളില്‍ 379809 കോടി രൂപ ഉല്‍പാദന മേഖലയിലാണ്. 135157 കോടി രൂപ ഊര്‍ജമേഖലയിലും. വന്‍കിട വ്യവസായങ്ങള്‍ക്ക് ശക്തമായ അടിത്തറ നല്‍കുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയ്ക്ക് വേണ്ടി 63,573 കോടി നിക്ഷേപവും എത്തിയെന്ന് അദേഹം വ്യക്തമാക്കി.

നേരത്തെ, 2030നുള്ളില്‍, തമിഴ്നാടിനെ 1 ട്രില്യന്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ വ്യക്തമാക്കിയിരുന്നു. തമിഴ്‌നാടിനെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ പ്രധാന ഘടകമാക്കി മാറ്റുകയെന്ന മഹത്തായ ലക്ഷ്യത്തിനായി ഞങ്ങള്‍ പ്രവര്‍ത്തിക്കുകയാണ്. ഈ ധാരണാപത്രങ്ങള്‍ ഉടന്‍ തന്നെ ഈ ലക്ഷ്യം കൈവരിക്കുന്നതിന് ഏറെ സഹായകമാകുമെന്നതില്‍ സംശയമില്ല.

നിക്ഷേപം ആകര്‍ഷിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സംസ്ഥാനത്തിന്റെ കരുത്ത് പ്രദര്‍ശിപ്പിക്കുന്നതിനുമാണ് ആഗോള നിക്ഷേപക സംഗമം. രാജ്യത്തിന്റെ വളര്‍ച്ചയില്‍ തമിഴ്‌നാട് വലിയ പങ്ക് വഹിക്കുന്നതിനാലാണ് 2030ല്‍ വണ്‍ ട്രില്യന്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യം മുന്നോട്ടുവയ്ക്കുന്നത്. നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ രാജ്യത്തെ മുന്‍നിര സംസ്ഥാനമാണ് തമിഴ്‌നാടെന്ന് മുഖ്യമന്ത്രി പറഞ്ഞു.