മുല്ലയ്ക്ക് പൊന്നും വില; കിലോയ്ക്ക് 4000 കടന്നു; ഉത്സവ സീസണില്‍ പൂക്കള്‍ പൊള്ളുന്നു

ഉത്സവ സീസണുകള്‍ ആരംഭിച്ചതോടെ മുല്ലപ്പൂ വില കുതിച്ചുയര്‍ന്നു. ഇന്നലെ മധുര മല്ലി എന്നറിയപ്പെടുന്ന മുല്ലപ്പൂമൊട്ട് ഉയര്‍ന്ന ഗ്രേഡ് കിലോയ്ക്ക് 4000 രൂപക്കാണ് വിപണിയില്‍ വിറ്റുപോയത്. ശബരിമല മണ്ഡലകാല ആഘോഷങ്ങള്‍ക്കൊപ്പം തമിഴ്‌നാട്ടില്‍ കാര്‍ത്തിക ഉത്സവം കൂടി ആരംഭിച്ചതോടെ മുല്ലപ്പൂ വില റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയിരിക്കുന്നത്.

കഴിഞ്ഞ രണ്ടാഴ്ച്ച മുമ്പ് കിലോയ്ക്ക് 300-600 രൂപ വരെയായിരുന്നു മുല്ലപ്പൂവിന്റെ വില. മധുര മാട്ടുതാവണി പൂവിപണിയില്‍ 4 ടണ്‍ പൂവ് വന്നിരുന്നതിനു പകരം ഒരു ടണ്‍ മാത്രമാണെത്തിയത്. ഇതിനൊപ്പം മറ്റു പൂക്കളുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. ജമന്തി കിലോയ്ക്ക് 50 രൂപയില്‍ നിന്ന് 150 രൂപയായും പിച്ചി 300ല്‍ നിന്ന് 800 രൂപയായും ഉയര്‍ന്നു. കനകാംബരത്തിന് അഞ്ചിരട്ടി വരെ വില വര്‍ദ്ധിച്ചിട്ടുണ്ട്. മകരസംക്രാന്തി ദിനം അടുക്കുമ്പോഴേയ്ക്കും പൂക്കളുടെ വില ഇനിയും കുതിച്ചുയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.